ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെ നഗരസഭാ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ വഴിയിൽതടഞ്ഞു. തികച്ചും നിരുത്തരവാദപരമായാണ് സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോക്ടർ പ്രവർത്തിക്കുന്നതെന്നാരോപിച്ചായിരുന്നു ചെയർപേഴ്സൺ കെ. ജാനകിദേവി, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവരും കൗൺസിലർമാരും ഡോക്ടറെ തടഞ്ഞത്.
പതിനൊന്നരക്കൊടി രൂപ ചെലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ ഇതിന്റേതായ പ്രവർത്തനങ്ങളൊന്നും ഏകോപിപ്പിക്കാതെ നിരുത്തരവാദപരമായി സൂപ്രണ്ട് പ്രവർത്തിക്കുകയാണെന്നായിരുന്നു ആരോപണം. ആശുപത്രിയിൽനിന്നും പോകാനിറങ്ങിയ ഡോ. ഷിജിനെ വഴിയിൽവച്ചാണ് ചെയർപേഴ്സണും സംഘവും തടഞ്ഞത്.
എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് ഓഫീസിൽ എത്തുകയും ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പോവുകയും ചെയ്യുന്ന സ്ഥിതിയാണ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നായിരുന്നു വിമർശനം.ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ അഞ്ചുമണിവരെയെങ്കിലും ഓഫീസിലുണ്ടാകണം എന്നാണ് ചട്ടം.
ഡോക്ടർ ഷിജിൻ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിനു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോഴാണ് വഴി തടഞ്ഞത്. തുടർന്ന് ചെയർപേഴ്സൺ ജില്ലാമെഡിക്കൽ ഓഫീസറുമായി സംസാരിച്ചു. നടപടി സ്വീകരിക്കാമെന്നു മെഡിക്കൽഓഫീസർ ഉറപ്പുനൽകി. തനിക്കു തെറ്റുപറ്റിയതായി ഡോക്ടർ ഷിജിനും സമ്മതിച്ചൂ. തുടർന്നാണ് വഴിതടയൽ അവസാനിപ്പിച്ചത്.