ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസ്. സ്കൂളിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും, എസ്സി-എസ്ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവുമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പരാതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടി പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടും കുട്ടി പഠനം തുടരുകയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും ചെയ്തു. പരീക്ഷകൾ അവസാനിച്ചതിന് ശേഷം കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഹോസ്റ്റൽ വിട്ട് പോയതിന് ശേഷവും പ്രതി കുട്ടിയെ ഫോണിൽ ബന്ധപ്പെടുന്നത് തുടർന്നതായും സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.
തുടർച്ചയായുണ്ടായ പീഡനങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബാംഗങ്ങൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഈ അതിക്രമത്തെക്കുറിച്ച് പുറത്തറിയുന്നത്.
വിവരങ്ങൾ അറിഞ്ഞതിന് പിന്നാലെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് സെക്ടർ-21 പോലീസ് പ്രതിക്കെതിരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
