രാജ്യത്ത് ആദ്യമായി ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു ! ഇന്നേവരെ കാരണം കണ്ടെത്താന്‍ കഴിയാത്ത ഈ അജ്ഞാത രോഗത്തെക്കുറിച്ചറിയാം…

ഇന്ത്യയില്‍ ആദ്യമായി ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സിഐഎ ഉദ്യോഗസ്ഥന്‍ ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം
ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ക്യൂബയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്. റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്.

ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ തുടരുമ്പോഴാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദി, ക്ഷീണം, കടുത്ത തലവേദന, ഉറക്കമില്ലായ്മ, കേള്‍വിശക്തി കുറയല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ഹവാനയില്‍ നിരവധിപ്പേര്‍ക്ക് ഒരുമിച്ച് രോഗം വന്നത് കൊണ്ടാണ് ഹവാന സിന്‍ഡ്രോം എന്ന പേര് വന്നത്.

2016 മുതല്‍ 200 ഓളം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായതായാണ് റിപ്പോര്‍ട്ടുകള്‍.

ചിലര്‍ക്ക് മാസങ്ങളോളമാണ് തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടത്. ഇതുവരെ ഹവാന സിന്‍ഡ്രോമിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല.

മാനസിക രോഗമാണ് എന്ന തരത്തിലെല്ലാം വിവിധ വാദഗതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതൊന്നും സ്ഥിരീകരിക്കാനായിട്ടില്ല.

Related posts

Leave a Comment