കോഴിക്കോട്: സിപിഐയും ഡിവൈഎഫ്ഐയും കേരളത്തിൽ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി.
മുസ്ലിം പെൺകുട്ടികളെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ഒരു ഹിന്ദു ഒരു മുസ്ലിം സമുദായക്കാരനെയോ സമുദായക്കാരിയെയോ വിവാഹം ചെയ്താൽ മതേതരത്വമായെന്നാണ് ചിലർ ധരിക്കുന്നത്. എന്നാൽ ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു.
എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കൂടത്തായിയുടെ പരാമർശം. എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസർഫൈസി ഉയർത്തിയത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് ജില്ലാ സാരഥി സംഗമം നടന്നത്. പരിപാടിയിൽ പങ്കെടുത്ത മഹല്ല് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർഫൈസിയുടെ പരാമർശം.


 
  
 