ടെഹ്റാൻ/ടെൽഅവീവ്: അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും ആക്രമണങ്ങൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച ഇസ്രയേൽ സൈന്യം ഇന്നു പുലർച്ചെ ഇറാന്റെ വ്യോമകേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും വീണ്ടും ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇറാനിൽ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം, ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽഅവീവിലും ജറുസലേമിലും നാശനഷ്ടങ്ങൾ സംഭവിച്ചതായാണു റിപ്പോർട്ട്. ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും 40ഓളം പേർക്ക് പരിക്കേറ്റെന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
ടെൽ അവീവിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. ഇറാന്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്നും ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ അവകാശപ്പെട്ടെങ്കിലും ഇസ്രയേൽ അത് നിഷേധിച്ചു.ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ബാലിസ്റ്റിക് ആക്രമണം തുടങ്ങിയത്.
ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. യെമനിൽനിന്നാണ് ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്നു ദ ടൈംസ് ഓഫ് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു.