ദുബായ്: യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കങ്ങൾ തുടരുന്നു. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കുന്നതിനും ഹോർമുസ് കടലിടുക്കു തുറന്നുകൊടുക്കുന്നതിനുമായി അമേരിക്ക സമർപ്പിച്ച പുതിയ നിർദേശങ്ങളിൽ ഇറാന്റെ മറുപടി ഉടൻ ഉണ്ടാകുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിനായി രാജ്യം കാത്തിരിക്കുകയാണെന്നും വൈകാതെ തന്നെ ഇറാന്റെ തീരുമാനം അറിയാൻ സാധിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, അടുത്ത ആഴ്ച പാക്കിസ്ഥാനിൽ സമാധാന ചർച്ചകർ വീണ്ടും ആരംഭിക്കുമെന്ന് യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അമേരിക്ക മുന്നോട്ടുവച്ച പതിന്നാല് നിർദേശങ്ങളിൽ ധാരണയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇറാന്റെ ആണവപദ്ധതികൾ നിർത്തിവയ്ക്കുക, ഹോർമുസ് തുറന്നുകൊടുക്കുക, സന്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തിനു സുരക്ഷിതമായി കൈമാറുക തുടങ്ങിയ നിർദേശങ്ങളിൽ ധാരണയുണ്ടാകുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
നിലവിൽ സമാധാന നിർദശങ്ങൾ തങ്ങളുടെ പരിശോധനയിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറുപടി നൽകുന്നതിനായി പ്രത്യേക സമയപരിധി അവർ നിശ്ചയിച്ചിട്ടില്ല. നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ മേഖലയിലെ യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തുടർ ചർച്ചകൾ നടത്തേണ്ടി വരും. ഇന്ധനവില വർധനവിനും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ വലിയ സമ്മർദമാണു ചെലുത്തുന്നത്.
അതേസമയം, നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായത് ആശങ്ക വർധിപ്പിക്കാനിടയാക്കി. അമേരിക്കൻ ഉപരോധം ലംഘിച്ച് ഇറാൻ തുറമുഖത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച രണ്ടു എണ്ണക്കപ്പലുകൾക്കുനേരേ യുഎസ് സൈന്യം ആക്രമണം നടത്തിയതോടെയാണു സംഘർഷം രൂക്ഷമായത്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുതിയ പ്രോട്ടോക്കോൾ പാലിക്കാത്ത കപ്പലുകൾ ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
മേഖലയിലെ സംഘർഷത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇരുവിഭാഗവും പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര നീക്കങ്ങളെ തകർക്കുന്ന നടപടികളിൽനിന്നു പിന്മാറണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ ഉപരോധവും സംഘർഷവും ആഗോളതലത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്.
