പൂച്ചാക്കൽ: തീരദേശ പരിപാലനനിയമം ലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്ന നടപടിക്കിടെ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന.
ചേർത്തല പാണാവള്ളി പഞ്ചായത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് ഇതുവരെ പൂർണമായും പൊളിച്ചുനീക്കാത്തതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കളക്ടറുടെ സന്ദർശനം.
റിസോർട്ട് പൊളിച്ചുനീക്കൽ വൈകുന്നതിനെയാണ് സുപ്രീം കോടതി വിമർശിച്ചത്. മാർച്ച് 20ന് മുമ്പ് പൊളിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിക്കെതിരെ കേസ് എടുക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു. ആലപ്പുഴയിലെ ജനസമ്പർക്ക സമിതിയാണ് പൊളിക്കൽ വൈകുന്നു എന്നു ചൂണ്ടിക്കാണിച്ചു കോടതിയെ സമീപിച്ചത്.
34 എണ്ണം പൊളിച്ചു
ജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെയാണ് സന്ദർശിച്ചത്. കാപികോ റിസോർട്ടിലെ 54 വില്ലകളിൽ 34 വില്ലകൾ പൂർണമായി പൊളിച്ചുനീക്കിയിട്ടുണ്ട്.
ഏഴു വില്ലകൾ ഭാഗികമായി പൊളിച്ചു. 13 എണ്ണമാണ് പൊളിക്കാൻ അവശേഷിക്കുന്നത്.ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ചുനീക്കേണ്ടതുണ്ട്.
വായുമലിനീകരണം, ജല മലിനീകരണം, ശബ്ദസാന്ദ്രത എന്നിവയുടെ പരിശോധന പൊലൂഷൻ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
മലിനീകരണം ഒഴിവാക്കണം
നിലവിൽ ആധുനിക ഉപകരണങ്ങളുപയോഗിച്ചു ശബ്ദം, വായു, ജലമലിനീകരണം എന്നിവയുടെ തോത് അനുവദനീയമായ പരിധിക്കുളളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു.
ർച്ച് 20ന് തന്നെ പൊളിച്ചുനീക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നു ബന്ധപ്പെട്ടവർ ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി. നിലവില്‍ പൊളിച്ച അവശിഷ്ടങ്ങള്‍ മാര്‍ച്ച് ഒന്നോടെ സ്ഥലത്തുനിന്നു നീക്കിത്തുടങ്ങും.
കഴിഞ്ഞ സെപ്റ്റംബറിലാണ് റിസോർട്ട് പൊളിച്ചുനീക്കൽ വേഗത്തിലായത്. ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി. ഏബ്രഹാം, ചേർത്തല തഹസിൽദാർ കെ.ആര്. മനോജ്, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി ആർ.പ്രദീപ് കുമാർ, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.ആർ. അനികാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.