കോഴിക്കോട്: പഴയ സമവായരീതികളില് നിന്നു കോണ്‍ഗ്രസ് നേതൃത്വം മാറിയെന്നും മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ക്കു പഴയപോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍.ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിലുണ്ടായ രീതികളല്ല ഇപ്പോഴുണ്ടാകുന്നത്.
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുക എന്ന നിലപാടില്‍നിന്നു കോണ്‍ഗ്രസ് നേതൃത്വം പിന്നോട്ടുപോകുന്നതായും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനമുയർന്നു. വി.ഡി. സതീശന് മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല.
പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലിം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്ഗ്രസിൽനിന്നുണ്ടാകുന്നതെന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ, അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു.
വി.ഡി. സതീശൻ മുന്നണിമര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. നേരത്തേ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്പോൾ മുസ്ലിം ലീഗിന്റെ നയപരമായ ഇടപെടലിലൂടെ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോണ്‍ഗ്രസ് ഇല്ലാതാക്കിയിരിക്കുന്നു. 2026ലെ തെരഞ്ഞെടുപ്പാണ് മുഖ്യവിഷയം. എന്നാൽ, അതാരും ഓർത്തില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, തെരഞ്ഞെടുപ്പ് ചുമതലകൾക്കായി ലിസ്റ്റ് ചെയ്ത പോഷക സംഘടനകളുടെ അടക്കം വിവിധ തലങ്ങളിലെ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗമാണ് മലപ്പുറം ലീഗ് ഹൗസിൽ നടന്നതെന്നും നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായത്. അല്ലാതെ ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യംവച്ചുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് നേതാക്കളുടെ പ്രതികരണം.
- സ്വന്തം ലേഖകന്‍