ഇങ്ങനെയൊക്കെ ആരെങ്കിലും സിനിമ സംവിധാനം ചെയ്യുമോടോ! നാശം പിടിച്ച സിനിമ കാണാന്‍ പോയ നിമിഷത്തെ ശപിക്കുന്നു; മമ്മൂട്ടിയുടെ പേരന്‍പിന്, ചിത്രത്തേക്കാള്‍ വിങ്ങലുണര്‍ത്തുന്ന റിവ്യൂവുമായി യുവാവ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട സിനിമയാണ് പേരന്‍പ് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രം എത്ര ആഴത്തിലാണ് തങ്ങളെ സ്വാധീനിച്ചതെന്ന് പലരും സോഷ്യല്‍മീഡിയയില്‍ കുറിപ്പുകളും എഴുതുന്നുണ്ട്.

പേരന്‍പ് തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍, അത്, പ്രേക്ഷകരുടെ മനസില്‍ വിങ്ങല്‍ സമ്മാനിച്ച് മുന്നേറുമ്പോള്‍ സുജേഷ് ഹരി എന്ന യുവാവ് ചിത്രത്തെക്കുറിച്ച് എഴുതിയ റിവ്യൂവാണ് ഇപ്പോള്‍ ചിത്രത്തേക്കാളേറെ ശ്രദ്ധേയമായിരിക്കുന്നത്. പലരും നേരിട്ട് കാര്യം പറയുമ്പോള്‍ വളരെ വ്യത്യസ്തമായ രീതിയില്‍ വിമര്‍ശനത്തിന്റെ ടോണിലാണ് സുജേഷ് കാര്യം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കാണില്ലെന്ന് തീരുമാനിച്ചിരിക്കുന്നവര്‍ക്ക് പോലും അത് കാണാതിരിക്കാനാവാത്ത രീതിയിലാണ് സുജേഷിന്റെ എഴുത്ത്. അത് ഇങ്ങനെ…

ഇന്നലെ ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്. നാശം പിടിച്ചത് തന്നെ. സംശയമില്ല. അത് എല്ലാത്തിനേയും നശിപ്പിക്കുക തന്നെയാണ്. എന്റെ ഹൃദയത്തെ, സ്വസ്ഥതയെ, എല്ലാത്തിനേയും.

തളളിയും ചവുട്ടിയും മാന്തിയും ഇടിച്ചും ഞാന്‍ ഞണുക്കിയെറിഞ്ഞ ഇന്നലത്തെ രാത്രി കഴിഞ്ഞ് ഇന്നെന്തിനാണ് ഞാനെന്റെ എരപ്പാളിയായ ചേട്ടനെ വിളിച്ചത്. അവനെന്തിനാണ് ഓട്ടിസം ബാധിച്ച മകന്‍ കണ്‍മുന്നിലിരുന്ന് സ്വയംഭോഗം ചെയ്യാന്‍ ശ്രമിക്കുന്നത് കാണേണ്ടി വരുന്ന ഭര്‍ത്താവില്ലാത്ത അമ്മയുടെ സങ്കടം നേരില്‍ കണ്ടെന്ന് എന്നോട് പറഞ്ഞത്. അവനെന്തിനാണ് ആ നിലവിളിക്കയറില്‍ കുരുക്കി എന്നെ കൊല്ലാന്‍ ശ്രമിച്ചത്. സാഡിസ്റ്റ്.

ഇന്നലെ സിനിമ കാണാന്‍ പോയവഴിക്ക് എന്നെയൊന്നിടിച്ചിടാന്‍ ശേഷിയില്ലാത്ത വണ്ടികള്‍, ഉടക്കിയപ്പോള്‍ എനിക്ക് രണ്ടെണ്ണം തന്ന് ഹോസ്പിറ്റലലിടാന്‍ കെല്‍പ്പില്ലാത്ത ക്ണ്ണാപ്പന്‍മാര്‍, തീരെ വയ്യ ഡോക്ടറുടെയടുത്ത് പോകണമെന്ന് പറഞ്ഞ് എന്നെ തിരിച്ച് വിളിയ്ക്കാന്‍ പോലും മണോം കൊണോമില്ലാത്ത വീട്ടുകാര്‍…ശ്ശെ

ഭാര്യയൊരുതരത്തില്‍ ഭാഗ്യവതിയാണ്. കുഞ്ഞ് ബഹളമുണ്ടാക്കുന്നത് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞ അവള്‍ക്ക് വീട്ടില്‍ കിടന്ന് മനസ്സമാധാനമായി ഉറങ്ങാന്‍ പറ്റിയല്ലോ.

അമിത പ്രതീക്ഷയുടെ ഭാരം പേറിയ എന്റെ തലയില്‍ കൂടം കൊണ്ടടിച്ച വൃത്തികെട്ട സംവിധായകന്‍.

ഇങ്ങനെയാണോടോ പടം ചെയ്യുന്നത്. മോള്‍ക്ക് ആര്‍ത്തവമുണ്ടാകുമ്പോഴും ലൈംഗിക വിചാരമുണ്ടാകുമ്പോഴും ഏതെങ്കിലുമൊരച്ഛന്‍ ഇങ്ങനെ ചിന്തിക്കുമോടോ?
ചതിച്ചവരോടും വെറുത്തവരോടും ഏതെങ്കിലുമൊരു മനുഷ്യന്‍ ഇങ്ങനെ പെരുമാറുമോടോ?
ഏതെങ്കിലുമൊരാള്‍ ഈ തരത്തില്‍ ചെയ്യുമോടോ? അഥവാ ചെയ്താലും ഇയാളതെടുത്ത് സിനിമയാക്കാന്‍ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ.

ഒരു മനുഷ്യന്‍, അതിലുപരി ഒരച്ഛന്‍, അതിലുപരി രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, അതിലുമുപരി മകളിലൊരുവളെ മടിയിലിരുത്തി സിനിമ കാണേണ്ടി വന്ന ഒരച്ഛന്‍ ഇതൊക്കെയെങ്ങനെ താങ്ങുമെന്ന് ചിന്തിച്ചിട്ടുണ്ടോടോ ഇയാള്‍.

സാമ്പത്തിക ലാഭത്തിന് വേണ്ടി യഥാര്‍ത്ഥത്തില്‍ അസുഖം ബാധിച്ച കൊച്ചിനെക്കൊണ്ട് വന്ന് അഭിനയിപ്പിച്ചത് പോക്രിത്തരമല്ലേടോ.

അതിലും വലിയ തെണ്ടിത്തരമല്ലേടോ മമ്മൂട്ടിയുടെ രൂപ സാദൃശ്യമുള്ള അവളുടെ അച്ഛനെത്തന്നെ ഈ സിനിമയില്‍ ഉപയോഗിച്ചത്…….

9.9/10

Related posts