കുട്ടിയുടെ വസ്ത്രം മണപ്പിച്ച് വീടിന്റെ പിന്‍വാതിലിലൂടെ അയല്‍വീടിനെ ചുറ്റി നടപ്പാലത്തിന് അടുത്തെത്തി; ദേവനന്ദയുടെ മൃതദേഹം കണ്ടെത്താന്‍ നിര്‍ണായകമായത് പോലീസ് നായ റീനയുടെ വൈദഗ്ധ്യം

ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. നടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവാനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോലീസ് ഡോഗ് സ്്ക്വാഡിലെ നായ റീനയാണ് ദേവനന്ദ പോയ വഴി കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാന്‍ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു. അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീന സ്പോട്ടിലെത്തി. ഹാന്‍ഡ്‌ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും റീനയ്ക്കൊപ്പമുണ്ടായിരുന്നു. ഹാന്‍ഡ്‌ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി.

അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആള്‍ താമസം ഇല്ലാതെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി.

നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് പൊലീസും വിലയിരുത്തുന്നത്.

നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ നായ പോയ വഴിയിലൂടെ കൊച്ചു ദേവനന്ദയും പോയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വഴിയേ അന്വേഷണ സംഘവും നീങ്ങും. ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തില്‍ നിറയുന്നത് സര്‍വ്വത്ര ദുരൂഹതയാണ്.

Related posts

Leave a Comment