മാന്നാര്‍: ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഭരണിക്കാവ് സ്വദേശിയായ വിദ്യാര്‍ഥിയെ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷാകര്‍ത്താവ് മാന്നാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചുവെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി തന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെത്തിയതോടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും മര്ദിക്കുകയുമായിരുന്നവത്രേ. മുമ്പ് സമാനമായ റാഗിംഗ് സ്കൂളില്‍ നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാര്‍ക്കും ഇത്തരത്തില്‍ മര്‍ദനമേറ്റിട്ടുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു.
മര്‍ദനമേറ്റ കുട്ടി ബോധരഹിതനായിട്ട് പോലും സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. തൊട്ടടുത്ത ദിവസം കുട്ടിയെ കാണാന്‍ സ്കൂളിലെത്തിയപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്. ഉടന്‍തന്നെ ഗേറ്റ് പാസ് വാങ്ങി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. സ്കൂളിലെ പ്രിന്‍സിപ്പലിനോട് മര്ദനവിവരത്തെപ്പറ്റി പറഞ്ഞപ്പോള്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. നിങ്ങളുടെ കുട്ടിക്ക് ഇനിയും ഇവിടെ പഠിക്കേണ്ടതല്ലേ എന്നായിരുന്നു പ്രിന്‍സിപ്പല്‍ ചോദിച്ചതെന്നും പിതാവ് ആരോപിച്ചു.
തുടര്‍ന്ന് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. എന്നാല്‍, റാഗിംഗ് നടന്നിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സീനിയര്‍-ജൂണിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നുമാണ് നവോദയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോളി ടോമി നല്കുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
വിദ്യാലയത്തില്‍ തിങ്കളാഴ്ച രാത്രി 11-ാം ക്ലാസിലെ കുട്ടികള്‍ എട്ടാം ക്ലാസിലെ കുട്ടികളെ ചോദ്യം ചെയ്യുന്നതായി രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായ സെക്യൂരിറ്റി സ്റ്റാഫ് അറിയിച്ചതിനെത്തുടര്‍ന്ന് ഹൗസ് മാസ്റ്റര്‍മാരും മറ്റ് അധ്യാപകരും വൈസ് പ്രിന്‍സിപ്പലും ഹോസ്റ്റലില്‍ എത്തി കാര്യങ്ങള്‍ തിരക്കുകയും 11-ാം ക്ലാസിലെ ആറു കുട്ടികളെ സസ്പെൻഡ് ചെയ്ത് രാത്രിതന്നെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. എട്ടാംക്ലാസ് വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറുകയും ചെയ്തു.
എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി പ്രിന്‍സിപ്പല്‍ ജോളി ടോമി നടത്തിയ ചര്‍ച്ചയില്‍, പുറത്താക്കിയ കുട്ടികളുടെമേല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. തുടരന്വേഷണ നടപടികള്‍ വളരെ വേഗം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ കൃത്യത്തെക്കുറിച്ച് വിദ്യാലയ ചെയര്‍മാന്റെയും (ജില്ലാ കളക്ടര്‍) നവോദയ വിദ്യലയത്തിന്റെ റീജണല്‍ ഓഫീസിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.