അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു,അതും കോണ്‍ക്രീറ്റ് ഭിത്തിയില്‍; സെറ്റിലെ ചോരപ്പുഴ കണ്ട് ഷങ്കര്‍ പൊട്ടിക്കരഞ്ഞു; അന്ന് ആ സിനിമയുടെ സെറ്റില്‍ സംഭവിച്ചത്…

ഇന്ത്യന്‍ സിനിമയില്‍ മറ്റാരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സംവിധാകനാണ് ഷങ്കര്‍. രാജമൗലിയുടെ രംഗപ്രവേശത്തിനു മുമ്പുവരെ ബ്രഹ്മാണ്ടസിനിമ എന്നു പറഞ്ഞാല്‍ ഷങ്കറായിരുന്നു. സാങ്കേതിക വിദ്യകള്‍ സിനിമയില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനു മുമ്പു തന്നെ തന്റെ സിനിമയില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയാണ് ഷങ്കര്‍ ശ്രദ്ധേയനായത്.

സാങ്കേതികവിദ്യകളുടെ കടന്നുകയറ്റത്തിന് മുമ്പേ അത്തരം പരീക്ഷണങ്ങള്‍ സ്വന്തം സിനിമയിലൂടെ നടത്തി വിജയിച്ച സംവിധായകന്‍. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോള്‍ വലിയ അപകടങ്ങളിലേക്കും നാശനഷ്ടങ്ങളിലേക്കും വഴിവെച്ചിട്ടുമുണ്ട്. ഷങ്കറിന്റെ അന്യന്‍ എന്ന സിനിമയിലുണ്ടായ ഒരു സംഭവം ഈയിടെ സ്റ്റണ്ട് സില്‍വ വെളിപ്പെടുത്തുകയുണ്ടായി. അന്യന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. അന്ന് ശങ്കര്‍ പൊട്ടിക്കരഞ്ഞുപോയെന്ന് സില്‍വ പറയുന്നു.’അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സിനിമയിലെ തന്നെ പ്രധാന ഫൈറ്റ് സീന്‍. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെടുന്ന രംഗം. ഏകദേശം മുപ്പതുദിവസമെടുത്താണ് ആ രംഗം ചിത്രീകരിക്കുന്നത്.

വിക്രത്തിന്റെ മുകളിലേയ്ക്ക് ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. പത്ത് അടി മുകളിലെങ്കിലും അവര്‍ പറക്കണം. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു. ഇതിനായി പീറ്റര്‍ ഹെയ്ന്‍ ഒരു ആശയം പറയുകുണ്ടായി. ചിത്രീകരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിക്കുക. ഇതു പ്രകാരം ചെയ്യാനുറച്ച് തന്നെ മുമ്പോട്ടു നീങ്ങി.

എന്നാല്‍ ആ ലോറി ഡ്രൈവര്‍ക്ക് ഇതേക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സംവിധാകന്‍ ആക്ഷന്‍ പറയുന്നതിനു മുമ്പു തന്നെ അയാള്‍ ലോറി എടുത്തു. ഈ സമയം ആര്‍ട്ടിസ്റ്റുകള്‍ റെഡിയായില്ലായിരുന്നു. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. അതും കോണ്‍ക്രീറ്റ് ഭിത്തി, ചിലര്‍ ഫാനില്‍ പോയി ഇടിച്ചു. ആ കയര്‍ പൊട്ടിയാണ് ഏവരും താഴെ വീണത്.

പിന്നീട് അവിടെ കണ്ടത് ചോരപ്പുഴയായിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ചീറ്റി. പലരുടെയും ബോധം നശിച്ചു. ഇരുപത്തിമൂന്നുപേരുടെ നില അതീവഗുരുതരം. ചിലര്‍ അവിടെ തന്നെ തൂങ്ങികിടക്കുന്നു. ചിലര്‍ അത് കണ്ടപാടെ ഇറങ്ങി ഓടി. ഉടന്‍ തന്നെ അവരുമായി ഞങ്ങള്‍ ആശുപത്രിയിലേക്ക് കുതിച്ചു. ദൈവകൃപയാല്‍ എല്ലാവരും അന്ന് രക്ഷപ്പെട്ടു.

ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു. ഒരു പയ്യന്‍ മാത്രം മരണത്തോട് മല്ലിട്ടു കിടക്കുയായിരുന്നു. അവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നു. അവസാനം ദൈവാനുഗ്രഹത്താല്‍ അവനും രക്ഷപ്പെട്ടു. പിന്നീട് ആറു ദിവസം കഴിഞ്ഞാണ് ആ ഷോട്ട് വീണ്ടുമെടുക്കുന്നത്. എല്ലാവര്‍ക്കും ഭയമുണ്ടായിരുന്നെങ്കിലും പീറ്റര്‍ ഹെയ്ന്‍ പകര്‍ന്നു നല്‍കിയ ധൈര്യത്തില്‍ ആ ഷോട്ട് മനോഹരമായി പര്യവസാനിച്ചു. സ്റ്റണ്ട് സില്‍വ പറഞ്ഞു.

Related posts