കോട്ടയം: സംസ്ഥാനത്തുടനീളം പാമ്പുകടിയേറ്റ കേസുകളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൃഷി സ്ഥലങ്ങള്‍, കാടിനോടുചേര്‍ന്ന പ്രദേശങ്ങള്‍, കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ അപകടസാധ്യത കൂടുതലാണ്.
വീടിനും പരിസരത്തുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.
വിറക്, തൊണ്ട്, ചിരട്ട, തുണികള്‍, പാഴ്വസ്തുക്കള് തുടങ്ങിയവയൊന്നും കൂട്ടിവയ്ക്കരുത്.
ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് എലി പെരുകുന്നത് ഒഴിവാക്കുക.
വീടിനു പുറത്ത് കിടന്നുറങ്ങരുത്.
രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക.
ഇരുട്ടില്‍ പുറത്തേക്കു പോകുമ്പോള്‍ ടോര്‍ച്ച് അല്ലെങ്കില്‍ മൊബൈല്‍ വെളിച്ചം ഉപയോഗിക്കുക.
ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മെറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക.
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും നിലത്ത് ശ്രദ്ധിക്കുക.
നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കുക.
വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക.
വിടവുകളോ വിള്ളലുകളോ ഉണ്ടെങ്കില്‍ അടയ്ക്കുക.
വീടിന് സമീപത്തുള്ള മാളങ്ങള്‍ അടയ്ക്കുക.
കൈയ്യുറുകളും കാലുറകളും ഉപയോഗിച്ച് മാത്രം കൃഷിയിടങ്ങളില്‍ ജോലിക്കായി ഇറങ്ങുക.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും പുല്ലും നീക്കം ചെയ്യുക.
ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍
കടിയേറ്റ സ്ഥലത്തുനിന്നു സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. കടിയേറ്റ ആളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയും ഉണ്ടായാല്‍ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും.
കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെതന്നെ വയ്ക്കുക (ചലിപ്പിക്കാതിരിക്കുക)
കടിയേറ്റ കൈകാലുകളില്നിന്നു ഷൂസ്, ബെല്‍റ്റ്, മോതിരം, വാച്ച്, ആഭരണങ്ങള്‍, മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചു മാറ്റുക.
പാമ്പുകടിയേറ്റയാളിനെ തലചെരിച്ചു കൈകൊണ്ട് മുഖത്തെ താങ്ങിനിര്‍ത്തുന്ന രീതിയില്‍ ഇടത്തോട്ട് ചരിച്ച് വലതുകാല്‍ മടക്കി കിടത്തുക.
പാമ്പുകടിയേറ്റയാളെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്ത ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുക.
ചെയ്യരുതാത്തത്
പാമ്പിനെ തിരിച്ചറിയാനും ജീവനോടെയും അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത്, വീണ്ടും കടിയേല്ക്കുന്നതിനിടയാകും.
കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ ചെയ്യരുത്.
കടിയേറ്റ ഭാഗത്തിനു മുകളില്‍ രക്തയോട്ടം കുറയ്ക്കുന്നതിനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല; ഇങ്ങനെ ചെയ്താല്‍ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടാനും ആ ഭാഗം പ്രവര്‍ത്തനരഹിതമാകാനും സാധ്യതയുണ്ട്.
കടിയേറ്റ ആളിനെ മലര്‍ത്തിക്കിടത്തരുത്. അത് ശ്വാസതടസം ഉണ്ടാക്കാനിടയുണ്ട്.
അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകള്‍ ചെയ്യരുത്.
പാമ്പുകടിച്ച ഭാഗത്തുനിന്ന് രക്തം വായ ഉപയോഗിച്ച് വലിച്ചെടുക്കുന്ന രീതി പിന്തുടരാതിരിക്കുക.
