
മാവേലിക്കര: അബ്കാരി കേസിൽ നാലു പ്രതികളെ കഠിനതടവിനും പിഴയടയ്ക്കാനും ശിക്ഷിച്ച് അഡീഷനൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ഉത്തരവായി.
താമരക്കുളം പേരൂർകാരാണ്മ നെടിയത്ത് രഘു (55), മാങ്കൂട്ടത്തിൽ കിഴക്കതിൽ ശിവദാസൻ (60), മാങ്കൂട്ടത്തിൽ തെക്കതിൽ മോഹനൻ (58), പാലക്കാട് ആലത്തൂർ വിളയന്നൂർ മീഞ്ചിറക്കാട്ട് മുരളി (42) എന്നിവരെയാണു രണ്ടു വർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികം തടവ് അനുഭവിക്കണം. കേസിലെ അഞ്ചാം പ്രതി വിശ്വനാഥനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
2012 ജൂൺ 26നു നൂറനാട് ഇടക്കുന്നം ജംക്ഷനു സമീപം മോഹനൻ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി 850 ലിറ്റർ കള്ളും 50 ലിറ്റർ സ്പിരിറ്റും എക്സൈസ് പിടിച്ചെടുത്ത കേസിലാണു ശിക്ഷ.
കള്ള്ഷാപ്പ് ലൈസൻസികളായ ശിവദാസനും മോഹനനും പാലക്കാട്ടു നിന്നുള്ള പെർമിറ്റ് പ്രകാരം കൊണ്ടുവന്ന കള്ളിന്റെ വീര്യം കൂട്ടാനായി രഘുവും മുരളിയും സ്പിരിറ്റ് കലർത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്തതായാണു കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീ ഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.നാസറുദിൻ ഹാജരായി.