കോതമംഗലം: ജനവാസമേഖലയിലെത്തുന്ന വിഷപ്പാപാന്പുകളെ സാഹസികമായി പിടികൂടി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകിയ മാലിപ്പാറ കൊരട്ടിക്കുന്നേൽ സ്റ്റീഫൻ (63) ഓർമയായി.
രാജവെന്പാലയോ മൂർഖനോ അണലിയോ എന്നു വേണ്ട ഉഗ്രവിഷമുള്ളതോ ഇല്ലാത്തതോ ആയ പാന്പുകളെ സാഹസികമായി പിടികൂടുന്നതിൽ വിദഗ്ധനായിരുന്നു സ്റ്റീഫൻ.
ഒരുകാലത്ത് ജനവാസമേഖലകളിൽ പാന്പുകളെ കണ്ടാൽ ആളുകൾ ആദ്യം അന്വേഷിച്ചിരുന്നത് സ്റ്റീഫനെയായിരുന്നു. ശാസ്ത്രീയ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത സ്റ്റീഫന് അസാമാന്യ ധൈര്യമായിരുന്നു കൈമുതൽ.
രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഏതുസമയത്തും പാഞ്ഞെത്തി അദ്ദേഹം ദൗത്യമേറ്റെടുത്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പാന്പ് പിടിത്തത്തിന് സ്റ്റീഫനെയാണ് ഒരുകാലത്ത് ആശ്രയിച്ചിരുന്നത്.
സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് ഉറപ്പുള്ള ഘട്ടത്തിൽപോലും സ്റ്റീഫൻ ജനങ്ങളുടെ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി.
മൂർഖൻ പാന്പുകളെ പിടികൂടുന്നതിനിടെ രണ്ടുതവണ വിഷദംശമേറ്റിട്ടുള്ള സ്റ്റീഫനെ ഒരിക്കൽ കോട്ടയത്തു വച്ച് അണലിയും കടിച്ചു. വനംഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു സ്റ്റീഫൻ കോട്ടയത്തെത്തിയത്.
ഏറെനാളത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്ന സ്റ്റീഫനെ വനംവകുപ്പ് തിരിഞ്ഞുനോക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു.
അവഗണനയ്ക്കെതിരേ തട്ടേക്കാട് റേഞ്ച് ഓഫീസിന് മുന്പിൽ നിരാഹാരം കിടന്നാണ് സ്റ്റീഫൻ പ്രതിഷേധിച്ചത്.
പിന്നീട് സ്റ്റീഫനെ തട്ടേക്കാട് വനംവകുപ്പിന്റെ താൽകാലിക വാച്ചറാക്കി. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ അഭയകേന്ദ്രത്തിൽ പാന്പുകളെയും മറ്റ് ജീവികളെയും പരിപാലിക്കുന്നതിൽ സ്റ്റീഫൻ അതീവതൽപരനായിരുന്നു.
പാന്പിൻ വിഷത്തിനു മുന്നിൽ തോൽക്കാതിരുന്ന സ്റ്റീഫനെ കാൻസറാണ് ഇപ്പോൾ കീഴടക്കിയത്.
ഏതാനും ദിവസങ്ങളായി രോഗതീവ്രതമൂലം കിടപ്പിലായിരുന്ന സ്റ്റീഫൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി.