കോവിഡ് ബാധിച്ച് കോമയിലായ നഴ്‌സിനെ രക്ഷിച്ചത് വയാഗ്ര ! കോവിഡിനെ വയാഗ്ര തുരത്തിയതിങ്ങനെ…

കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 28 ദിവസം ഐസിയുവില്‍ കോമയില്‍ കിടന്ന നഴ്‌സിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് വയാഗ്ര.

ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.

വയാഗ്ര നല്‍കിത്തുടങ്ങിയതോടെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു.

ഒക്ടോബര്‍ 31 -നാണ് യുകെയിലെ ലിങ്കണ്‍ഷെയര്‍ സ്വദേശിയായ മോണിക്ക അല്‍മെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ലിങ്കണ്‍ ഷെയര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌പെഷ്‌ലിസ്റ്റ് റെസ്പിറേറ്ററി നഴ്‌സ് ആയ മോണിക്ക രണ്ടു വാക്‌സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു.

ആസ്മാരോഗികൂടിയായ മോണിക്കയെ നവംബര്‍ 9 -ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് 16 -ന് അവരെ ഇന്‍ഡ്യൂസ്ഡ് കോമയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.

ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് പിന്‍വലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.

അവസാനത്തെ ആഴ്ചയിലെ ചികിത്സക്കിടെയാണ് ഒരു അവസാന പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടര്‍മാരില്‍ ഒരാള്‍ മോണിക്കയ്ക്ക് ഒരു ലാര്‍ജ് ഡോസ് വയാഗ്ര നല്‍കുന്നത്.

പുരുഷന്മാരില്‍ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാന്‍ വേണ്ടി ആഗോള തലത്തില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്, രക്തക്കുഴലിന്റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ മരുന്ന് മോണിക്കയ്ക്ക് കൂടിയ ഡോസില്‍ നല്‍കിയതോടെ അവരുടെ നില പെട്ടെന്ന് മെച്ചപ്പെട്ടു. അതുവരെ കൊടുത്തുകൊണ്ടിരുന്ന ഓക്‌സിജന്റെ അളവിലും മാറ്റമുണ്ടായി.

കഴിഞ്ഞ ദിവസം മയക്കം വിട്ടുണര്‍ന്ന മോണിക്കയ്ക്ക് തന്നെ രക്ഷിച്ച മരുന്നിനെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ കൂടിയായ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആദ്യം തമാശയായാണ് തോന്നിയത്.

അദ്ദേഹം തമാശ അല്ലെന്നും വയാഗ്ര കൂടിയ അളവില്‍ നല്‍കുകയായിരുന്നെന്നും പറഞ്ഞപ്പോഴാണ് സത്യമാണെന്നു മനസ്സിലായതെന്നും മോണിക്ക പറഞ്ഞു.

Related posts

Leave a Comment