ഇരിങ്ങാലക്കുട: കുടുംബകോടതിയിൽ രണ്ടുപേർ തമ്മിൽതല്ലി, ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തു. പിച്ചി മയിലാടുംപാറ ദേശത്തു കുനിൽവീട്ടിൽ സജീവൻ, ഭാര്യാ സഹോദരൻ വരന്തരപ്പിള്ളി പാലപ്പിള്ളി ദേശത്ത് അന്തിക്കാടൻ സുനോജ് എന്നിവർക്കെതിരേയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ കുടുംബകോടതിയിൽ കേസ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
സജീവനും ഭാര്യയും കുറെ കാലമായി അകന്നുകഴിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട കേസിനാണു സജീവനും സഹോദരിക്കൊപ്പം സുനോജും എത്തിയത്. കോടതിയിൽ കേസിനായി കാത്തുനിൽക്കുന്നതിനിടെ സജീവൻ ഭാര്യയുടെ വക്കീലിനെ ഭീഷണിപ്പെടുത്തുകയും സഹോദരിയോടു രൂക്ഷമായി സംസാരിച്ചതുമാണു സുനോജിനെ ചൊടിപ്പിച്ചത്.
സജീവനോട് ഇതു സുനോജ് ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്. പോലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. സജീവനെതിരേ മർദിച്ചതിനും വക്കിലിനെ ഭീഷണിപ്പെടുത്തിയതിനും സുനോജിനെതിരേ മർദനത്തിനുമാണു കേസെടുത്തതെന്നു എസ്ഐ സുബിഷ് അറിയിച്ചു.