ഇന്ത്യന്‍ കമ്പോളങ്ങള്‍ തുടര്‍ച്ചയായ രണ്ടാം വാരവും നേട്ടത്തില്‍

BIS-COMBOLAMഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ രണ്ടാം വാരത്തിലും മികവില്‍. വിദേശ നിക്ഷേപകര്‍ മുന്‍നിര ഓഹരികളിലെ വിശ്വാസം നിലനിര്‍ത്തിയത് സെന്‍സെക്‌സിനും നിഫ്റ്റിക്കും നേട്ടമായി. രണ്ടാഴ്ചയ്ക്കിടെ പ്രമുഖ ഇന്‍ഡക്‌സുകള്‍ ആറു ശതമാനം കയറി.

യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് സംബന്ധിച്ച് നാളെയും ബുധനാഴ്ചയും നടത്തുന്ന യോഗ തീരുമാനത്തെ ആഗോള ഓഹരിനിക്ഷേപകര്‍ ഉറ്റുനോക്കുന്നു. പ്രമുഖ നാണയങ്ങള്‍ക്കു മുന്നിലെ ഡോളറിന്റെ ചലനങ്ങളും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിന്റെ മാന്ദ്യവും അമേരിക്കയുടെ കയറ്റുമതിയും വിലയിരുത്തിയാല്‍ പലിശ സ്റ്റെഡിയായി നിര്‍ത്താം. അതേസമയം, സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാന്‍ യൂറോപ്യന്‍ കേന്ദ്രബാങ്ക് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോര്‍പറേറ്റ് ബോണ്ടുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് ഇസിബി. ജാപ്പനീസ് കേന്ദ്രബാങ്ക് ഇന്നും നാളെയും വായ്പാ അവലോകനയോഗത്തിന്റെ തിരക്കിലാവും.

രണ്ടാഴ്ചയ്ക്കിടെ 480 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് വാരാന്ത്യം 24,718ലാണ്. ഒരവസരത്തില്‍ 24,451 വരെ ഇടിഞ്ഞ സൂചിക പിന്നീട് 24,820ലേക്കു കയറി. സൂചികയുടെ പ്രതിവാര നേട്ടം 71 പോയിന്റ്. ഈവാരം 24,874-25,032ലെ പ്രതിരോധം ഭേദിച്ചാല്‍ 100 ഡേ മൂവിംഗ് ആവറേജായ 25,244 റേഞ്ചില്‍ തടസം നേരിടാം. വിപണിക്ക തളര്‍ച്ച നേരിട്ടാല്‍ 24,506-24,294ല്‍ താങ്ങു പ്രതീക്ഷിക്കാം. ഇതു നഷ്ടപ്പെട്ടാല്‍ 24,137 റേഞ്ചില്‍ പിടിച്ചുനില്‍ക്കാം.

സെന്‍സെക്‌സിന്റെ മറ്റു സാങ്കേതിക ചലനങ്ങള്‍ പരിശോധിച്ചാല്‍ പാരാബോളിക്ക് എസ്എആര്‍, എംഎസിഡി എന്നിവ ബുള്ളിഷ് ട്രന്‍ഡിലാണ്. ആര്‍എസ്‌ഐ-14 ന്യൂട്ടറല്‍ റേഞ്ചിലും സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഓവര്‍ ബോട്ടുമാണ്.

നിഫ്റ്റി കഴിഞ്ഞവാരം 7,425-7,543 റേഞ്ചിലാണു സഞ്ചരിച്ചത്. ഈ വാരം നിഫ്റ്റിക്ക് 7,560-7,610ലെ തടസത്തിനു മുകളില്‍ ക്ലോസിംഗില്‍ ഇടം കണെ്ടത്താനായാല്‍ 7,678 വരെ ഉയരാന്‍ വേണ്ട കരുത്തു ലഭിക്കും. തിരിച്ചടി നേരിട്ടാല്‍ 7,442-7,374ല്‍ താങ്ങുണെ്ടങ്കിലും ഇതു നഷ്ടപ്പെട്ടാല്‍ സൂചിക 7,324ലേക്ക് ഇടിയാം.

ഓഹരിവിപണിയിലേക്കുള്ള വിദേശനിക്ഷേപം ഉയര്‍ന്നു. ആദ്യ രണ്ടു മാസങ്ങളില്‍ വില്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിദേശ ഓപ്പറേറ്റര്‍മാര്‍ കഴിഞ്ഞ രണ്ടാഴ്ചയിലും നിക്ഷേപകരായി. പോയ വാരം അവര്‍ 3,227.81 കോടി രൂപയുടെ ഓഹരി വാങ്ങി. ഇതോടെ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ വിനിമയമൂല്യം ശക്തിയാര്‍ജിച്ചു. ഡോളറിനു മുന്നില്‍ രൂപ 67.41ല്‍നിന്ന് 66.81ലേക്കു നീങ്ങി.

സെന്‍സെക്‌സിന് വെയിറ്റേജ് നല്കുന്ന മുന്‍നിരയിലെ 30 ഓഹരികളില്‍ 19 ഓഹരികളുടെ നിരക്കുയര്‍ന്നപ്പോള്‍ 11 ഓഹരികള്‍ തളര്‍ച്ചയിലാണ്. ബിഎസ്ഇയില്‍ 12,518.02 കോടി രൂപയായി കഴിഞ്ഞ വാരം കുറഞ്ഞു. തൊട്ടു മുന്‍വാരം ഇത് 18,854.23 കോടി രൂപയായിരുന്നു. നിഫ്റ്റിയില്‍ ഇത് 68,942.97 കോടിയായി താഴ്ന്നു. തലേ ആഴ്ച ഇടപാടുകള്‍ മൊത്തം 1,01,906.30 കോടി രൂപയായിരുന്നു.

മുന്‍നിരയിലെ പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ 21,296 കോടി രൂപയുടെ വര്‍ധന.
യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ നീക്കങ്ങള്‍ ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് കരുത്തു നല്‍കി. ജപ്പാന്‍, ഹോങ്കോംഗ്, കൊറിയ, ചൈനീസ് വിപണികള്‍ നേട്ടത്തിലാണ്. യൂറോപ്പില്‍ ബാങ്കിംഗ് ഓഹരികള്‍ തിളങ്ങി. അമേരിക്കന്‍ ഓഹരിവിപണികള്‍ തുടര്‍ച്ചയായ നാലാം വാരത്തിലും ഉയര്‍ന്നു. ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ ക്രൂഡ് ഓയില്‍ ബാരലിന് 38.50 ഡോളറായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഒരു ശതമാനം കുറഞ്ഞ് 1,250 ഡോളറായി.

Related posts