‘ഈട’ ഇവിടെ വേണ്ട ! ‘ ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്;’ പദ്മാവതി’യുടെ റിലീസിംഗിനു സംരക്ഷണം നല്‍കുമെന്നു പറഞ്ഞ ഡിവൈഎഫ്‌ഐ ഈട വിലക്കാന്‍ മുന്‍പന്തിയില്‍

കണ്ണൂരിലെ ബിജെപി-സിപിഎം സംഘര്‍ഷങ്ങളുടെ ഭീകരത ആവിഷ്‌കരിക്കുന്ന ‘ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ഇടതുരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നെന്ന വിമര്‍ശനമുയര്‍ത്തിയ സൈബര്‍ ലോകത്തും ആക്രമണം. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു വിവാദത്തിലായ ബോളിവുഡ് സിനിമ ‘പദ്മാവതി’യുടെ റിലീസിങ്ങിനു സംരക്ഷണം നല്‍കുമെന്നു വ്യക്തമാക്കിയ ഡി.െവെ.എഫ്.ഐ. അണികളില്‍നിന്നാണ് ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത ‘ഈട’യ്ക്ക് എതിര്‍പ്പുകളേറെയെന്നതാണ് വിചിത്രം.

മുമ്പ് അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലിറങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നും സമാനമായ എതിര്‍പ്പു നേരിടേണ്ടിവന്നിരുന്നു. ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നു വിലക്കെങ്കില്‍ സംഘപരിവാര്‍ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമര്‍ശനമാണ് ”ഈട”യ്ക്കെതിരേ ഉയര്‍ത്തുന്നത്. ആദ്യം മികച്ച സിനിമയെന്നു സി.പി.എം. മുഖപത്രത്തിന്റെ ഓണ്‍ലൈനില്‍ ആസ്വാദനക്കുറിപ്പു വന്നതിനുശേഷമാണ് കണ്ണൂരില്‍ ഇവിടെ എന്ന് അര്‍ഥമുള്ള ‘ഈട’യ്ക്കെതിരേ സഖാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്.

അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനില്‍ക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തല്‍. പാര്‍ട്ടിക്കെതിരേ വിമര്‍ശനത്തിന്റെ സാധ്യതകള്‍ തുറന്നുവയ്ക്കുന്ന ചിത്രം ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയതോടെ ഇതേ മാധ്യമം നിലപാടു മാറ്റി.

യാതൊരു രാഷ്ട്രീയബോധവുമില്ലാത്ത തൂലികയില്‍ നിന്ന് പിറവിയെടുത്ത ചിത്രമെന്നായിരുന്നു പിന്നീടുവന്ന വിമര്‍ശനം. അക്രമരാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ചോരവീണ കണ്ണൂരിന്റെ വര്‍ത്തമാനത്തോട് പരമാവധി സന്തുലിതത്വം പുലര്‍ത്തിയെന്നാണ് സംവിധായകന്‍ ബി. അജിത്കുമാര്‍ നിലപാട് വ്യക്തമാക്കിയത്. സിനിമയില്‍ രണ്ടു പാര്‍ട്ടിയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഒരുപക്ഷത്തു നിന്ന് സിനിമയ്ക്കെതിരേ ശക്തമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുകൂല സംഘടനകള്‍ ചിത്രത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ പല സാമൂഹിക നിരീക്ഷകരും ചിത്രത്തിന് ഉറച്ച പിന്തുണയാണ് നല്‍കുന്നത്.

 

Related posts