പേരാമ്പ്ര: കാടിനരികിൽ കണ്ട അപരിചിതൻ മാവോയിസ്റ്റാണെന്നു കരുതി നാട്ടുകാർ ഇന്നലെ പെരുവണ്ണാമൂഴി പോലീസിലേല്പിച്ച കർണാടക സ്വദേശി റോക്കി കുഴപ്പക്കാരനല്ലെന്നു കണ്ടെത്തി. ഇയാളെ ആഗ്രഹപ്രകാരം ചാലക്കുടിയിൽ ധ്യാനത്തിനായി സൗകര്യങ്ങൾ നൽകി ഇന്നു പറഞ്ഞയക്കാനാണ് തീരുമാനമെന്നു പേരാമ്പ്ര സിഐ കെ.പി. സുനിൽകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ രാവിലെ പത്തോടെയാണു പെരുവണ്ണാമൂഴി പേരാമ്പ്ര എസ്റ്റേറ്റ് ഭാഗത്തുവെച്ച് റോക്കിയെ നാട്ടുകാർ കണ്ടത്. എസ്റ്റേറ്റ് തൊഴിലാളികൾ ഇയാളെ വളഞ്ഞുവച്ചു പെരുവണ്ണാമൂഴി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി പേരാമ്പ്ര സർക്കിൾ ഓഫീസിലേക്കു കൊണ്ടുപോയി.
റോക്കി എയ്ഞ്ചൽ ലിമ (35) എന്നാണിയാളുടെ പേര്. കർണ്ണാടക കാൽവാർ സിർസി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്നു ചോദ്യം ചെയ്യലിൽ മനസിലായി. മൂന്നിലധികം ഭാഷ സംസാരിക്കും. സിർസി സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ പറഞ്ഞത് ശരിയാണെന്നും മനോനില അല്പം തകരാറായ യുവാവാണെന്നും അറിയിച്ചു.
മംഗലാപുരത്തു നിന്നു കാൽ നടയായി ചാലക്കുടിയിൽ ധ്യാനത്തിനു പോകാനായി പുറപ്പെട്ടതാണെന്നും വഴിതെറ്റി പെരുവണ്ണാമൂഴിയിലെത്തി യതുമാണെന്നു റോക്കി പോലീസിനോട് പറഞ്ഞു. പേരാമ്പ്ര സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന ഇയാളെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് പ്രശനക്കാരനല്ലെന്നു ബോധ്യപ്പെട്ട് വിട്ടയക്കാൻ തീരുമാനിച്ചത്.