അമേരിക്കന്‍ തൊഴില്‍മേഖലയുടെ ഉണര്‍വില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനു നേട്ടം

sensexഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: അമേരിക്കന്‍ തൊഴില്‍മേഖലയിലെ ഉണര്‍വ് യുഎസ് മാര്‍ക്കറ്റിന് മാത്രമല്ല, യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ക്കും കരുത്തു പകര്‍ന്നു. പ്രതീക്ഷിച്ച പോലെ തന്നെ വിദേശത്തെ ഉണര്‍വ് ഇന്ത്യന്‍ മാര്‍ക്കറ്റിനും ഊര്‍ജം സമ്മാനിച്ചു. തൊഴില്‍ രംഗത്തെ ഉണര്‍വിനിടെ സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്‌സ് താഴ്ന്ന നിലവാരമായ പന്ത്രണ്ടിലേക്കടുത്തത് ഫണ്ടുകള്‍ക്ക് യുഎസ് വിപണിയിലെ വിശ്വാസം ഇരട്ടിപ്പിച്ചു.

അമേരിക്കയില്‍ ഫെഡ് റിസര്‍വ് ഈ മാസം 20, 21 തീയതികളില്‍ വായ്പ അവലോകനത്തിലായി ഒത്തുചേരും. തൊഴില്‍മേഖലയിലെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ പലിശനിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാം. യൂറോപില്‍ ലണ്ടന്‍, ജര്‍മര്‍, ഫ്രാന്‍സ് മാര്‍ക്കറ്റുകള്‍ മുന്നേറി. ഏഷ്യന്‍ രാജ്യങ്ങളായ ഹോങ്കോഗ്, ചൈന, കൊറിയ വിപണികളും നേട്ടത്തിലാണ്.

ഇന്ത്യന്‍ മാര്‍ക്കറ്റ് 2.7 ശതമാനം ഉയര്‍ന്നു. ജൂലൈക്കുശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടം. ബോംബെ സെന്‍സെക്‌സ് 750 പോയിന്റും നിഫ്റ്റി 237 പോയിന്റും കയറി. ബിഎസ്ഇ സൂചിക 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചിലാണ്. മുന്‍നിരയിലെ 30 ഓഹരികളില്‍ 22 എണ്ണത്തിന്റെ നിരക്കുയര്‍ന്നു. ഫെബ്രുവരിക്കു ശേഷം സെന്‍സെക്‌സ് 26 ശതമാനം വര്‍ധിച്ചു.

ബാങ്കിംഗ്, റിയാലിറ്റി, ഓട്ടോമൊബൈല്‍, പവര്‍, ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമായി. അതേസമയം ടെക്‌നോളജി, സ്റ്റീല്‍, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങള്‍ക്ക് തളര്‍ച്ച.മുന്‍നിരയിലെ ഏഴു കമ്പനികളുടെ വിപണിമൂല്യത്തില്‍ 41,687 കോടി രൂപയുടെ വര്‍ധന. എച്ച്ഡിഎഫ്‌സിയുടെ വിപണിമൂല്യത്തില്‍ 14,309 കോടി രൂപയുടെ വര്‍ധന. ഐടിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എച്ച്‌യുഎല്‍ എന്നിവയ്ക്കു നേട്ടം.

രാജ്യത്ത് കാലവര്‍ഷം സജീവമായത് കാര്‍ഷികോത്പാദനം കുതിച്ചുയരാന്‍ അവസരമൊരുക്കും. 2014-15 കാലയളവിലെ വരള്‍ച്ചയ്ക്കു ശേഷം ഇക്കുറി രാജ്യത്തിന്റെ 67 ശതമാനം പ്രദേശങ്ങളിലും ശരാശരി മഴ ലഭ്യമായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം 20 ശതമാനം പ്രദേശത്ത് പതിവിലും അധികം മഴ ലഭ്യമായി. 2016-17ല്‍ രാജ്യം 7.6 ശതമാനം സാമ്പത്തികവളര്‍ച്ച കണക്കാക്കുന്നു. ഇത് എഫ്എംസിജി വിഭാഗങ്ങളുടെ വില്പന ഇരട്ടിപ്പിക്കാം. വിദേശത്തെ ഉണര്‍വും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ചലനങ്ങളും ഡോളര്‍ സൂചികയുടെ തിളക്കവും ആഭ്യന്തര മാര്‍ക്കറ്റിന്റെ ഉണര്‍വായി.

വിദേശ ഫണ്ടുകള്‍ ഓഗസ്റ്റില്‍ 9,000 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേ സമയം കഴിഞ്ഞവാരം അവര്‍ 2,625 കോടി രൂപയുടെ നിക്ഷേപം ഡെബിറ്റ് മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിച്ചു.ഗണേശ ചതുര്‍ഥി പ്രമാണിച്ച് ഇന്ന് വിപണി അവധിയായതിനാല്‍ ഇടപാടുകള്‍ ഈ വാരം നാലു ദിവസങ്ങളില്‍ ഒതുങ്ങും. റിസര്‍വ് ബാങ്കിനു പുതിയ ഗവര്‍ണര്‍ ഇന്നു ചുമതലയേല്‍ക്കും.

ബോംബെ സെന്‍സെക്‌സ് 27,700 വരെ താഴ്ന്ന ശേഷമുള്ള തിരിച്ചുവരവില്‍ 28,581 വരെ കയറി. വാരാന്ത്യം സൂചിക 28,532ലാണ്. ഈ വാരം 28,842ലെ തടസം മറികടക്കാനായാല്‍ സൂചികയുടെ അടുത്ത ലക്ഷ്യം 29,152ലേയ്ക്കും അവിടെ നിന്ന് 29,723ലേക്കും തിരിയും. അതേസമയം തിരിച്ചടി നേരിട്ടാല്‍ 27,961-27,390ല്‍ പിടിച്ചു നില്‍ക്കാം. സെന്‍സെക്‌സിന്റെ മറ്റു സാങ്കേതിക ചലനങ്ങള്‍ പരിശോധിച്ചാല്‍ പാരാബോളിക്ക് എസ്എആര്‍, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ബുള്ളിഷായി. അതേസമയം ആര്‍എസ്‌ഐ -14 ന്യൂട്ടറല്‍ റേഞ്ചിലാണ്.

നിഫ്റ്റി സൂചിക 8,545ല്‍നിന്നുള്ള കുതിപ്പില്‍ 8,821 വരെ സഞ്ചരിച്ച ശേഷം വ്യാപാരാന്ത്യം 8,809 പോയിന്റിലാണ്. ഈ വാരം 8,905-9,001ലേക്ക് മികവിനു ശ്രമം നടത്താം. ഇതു മറികടന്നാല്‍ സൂചിക 9,181 പോയിന്റ് ലക്ഷ്യമാക്കും. എന്നാല്‍, ഉയര്‍ന്ന റേഞ്ചില്‍ ലാഭമെടുപ്പ് നടന്നാല്‍ 8,629-8,449ല്‍ താങ്ങുണ്ട്.

Related posts