ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരി വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിലാണ്. മുൻവാരത്തിൽ തന്നെ ദീപിക സൂചന നല്കിയതാണ് സെൻസെക്സും നിഫ്റ്റിയും തിരുത്തലിന് തയാറെടുപ്പ് തുടങ്ങിയെന്ന്.
ബോംബെ സൂചിക 279 പോയിന്റും നിഫ്റ്റി 78 പോയിന്റും പ്രതിവാര നേട്ടത്തിലാണെങ്കിലും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 40,125 ലെ പ്രതിരോധം മറികടക്കാൻ സെൻസെക്സിനായില്ല. 40,122 വരെ മാത്രം വിപണിക്ക് ഉയരാനായുള്ളൂ. നിഫ്റ്റി സൂചികയ്ക്ക് നല്കിയ റെസിസ്റ്റൻസ് 12,044 പോയിന്റായിരുന്നെങ്കിലും 12,039ൽ വിപണിയുടെ കാലിടറി.
വൻ കടമ്പകൾ വിപണിക്കു മുന്നിൽ ഈ വാരം ഇടം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയുടെ വ്യാപാരയുദ്ധ നീക്കം ഏഷ്യൻ മാർക്കറ്റുകളെ മാത്രമല്ല, യൂറോപ്യൻ വിപണികളിലും ആശങ്കപരത്തി. മെക്സിക്കോയിൽനിന്നുള്ള ഇറക്കുമതിക്കും ചുങ്കം എർപ്പെടുത്താനുള്ള നീക്കം യുഎസ് മാർക്കറ്റിനെ പോലും പ്രകമ്പനം കൊള്ളിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ അവലോകനത്തിനു വ്യാഴാഴ്ച ഒത്തുചേരും. നടപ്പു വർഷം രണ്ടു തവണ പലിശനിരക്കിൽ ഭേദഗതി വരുത്തിയ ആർബിഐ ഈ വാരം നിരക്ക് വീണ്ടും കുറയ്ക്കാം. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ബാങ്കിംഗ് മേഖലയ്ക്ക് ഊർജം പകരാൻ ശ്രമം നടത്താം.
സമ്പദ്വ്യവസ്ഥയെ ബാധിച്ച മാന്ദ്യം മറികടക്കുക തന്നെയാവും പുതിയ സർക്കാരിനു മുന്നിലുള്ള വൻ കടമ്പ. ആറു മാസത്തിനിടെ പണപ്പെരുപ്പത്തിലുണ്ടായ കുതിച്ചുചാട്ടം കൈപ്പിടിയിൽ ഒതുക്കാൻ ധനമന്ത്രാലയം കടുത്ത നടപടികൾക്കും മുതിരാം. നടപ്പു വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ വളർച്ചയ്ക്കു നേരിട്ട മുരടിപ്പ് മറികടക്കാനുള്ള പഴുതുകൾ കണ്ടെത്താനാവും ധനമന്ത്രി നിർമല സീതാ രാമന്റെ ഇനിയുള്ള നീക്കങ്ങൾ.
ഓഹരി വിപണിയിൽ വൻ ചാഞ്ചാട്ടങ്ങൾ വീണ്ടും പ്രതീക്ഷിക്കാം. ഡെറിവേറ്റീവ് മാർക്കറ്റ് ജൂൺ സീരീസിന്റെ ആവേശത്തിലാണ്. വാരമധ്യം മൺസൂൺ രാജ്യത്ത് പ്രവേശിക്കുമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ നിരീക്ഷകർ. ഉഷ്ണക്കാറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അമ്മാനമാടുന്നു. രാജസ്ഥാനിൽ പകൽ താപനില 50.8 ഡിഗ്രിയിലെത്തി. മഴയുടെ രംഗപ്രവേശനം കാർഷികമേഖലയെ മാത്രമല്ല, ഓഹരി വിപണിയെയും ആവേശം കൊള്ളിക്കാം. എഫ്എംസിജി വിഭാഗം ഒരിക്കൽക്കൂടി നിക്ഷേപകരുടെ പ്രീതു പിടിച്ചുപറ്റാൻ ശ്രമിക്കും.
11,844 പോയിന്റിൽനിന്നു നിഫ്റ്റി 12,039 വരെ ഉയർന്നതോടെയാണ് മുൻനിര ഓഹരികളിൽ വില്പന സമ്മർദമുണ്ടായത്. തെരഞ്ഞെടുപ്പുവേളയിലെ അനിശ്ചിതത്വങ്ങൾ മുൻനിർത്തി രംഗത്തുനിന്ന് വിട്ടു നിന്നവരുടെ തിരിച്ചുവരവാണ് സൂചികയെ 12,000ലേക്ക് ഉയർത്തിയത്. കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 12,044ന് കേവലം അഞ്ചു പോയിന്റ് അകലെ സൂചിക വില്പനക്കാരുടെ പിടിയിൽ അകപ്പെട്ടു.
വാരാന്ത്യം 11,923ൽ നിലകൊള്ളുന്ന നിഫ്റ്റി ഈ വാരം 11,840 ലെ ആദ്യ താങ്ങ് നിലനിർത്തിക്കൊണ്ട് 12,022ലേക്ക് ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 12,121ൽ വീണ്ടും പ്രതിരോധം നേരിടും. ഇത് മറികടക്കാനുള്ള കരുത്ത് മൺസൂണിന്റെ വരവ് സമ്മാനിച്ചാൽ നിഫ്റ്റി തൊട്ടടുത്തവാരം 12,303 ലെ ലക്ഷ്യം വയ്ക്കും. എന്നാൽ 11,840 ലെ ആദ്യ താങ്ങ് നിലനിർത്തുന്നതിൽ വിപണിക്കു തിരിച്ചടിനേരിട്ടാൽ 11,757-11,575ലാവും പിടിച്ചുനിൽക്കാനാവുക.
നിഫ്റ്റിയുടെ മറ്റു സാങ്കേതികചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി, ആർഎസ്ഐ 14 എന്നിവ ബുള്ളിഷാണ്. എന്നാൽ, സ്റ്റോക്കാസ്റ്റിക് 14, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബ്രോട്ട് മേഖലയിൽ നീങ്ങുന്നത് തിരുത്തലിനുള്ള സാധ്യതകൾക്ക് ശക്തിപകരാം. അതുകൊണ്ടുതന്നെ ഊഹക്കച്ചവടക്കാർ അവസരം നേട്ടമാക്കി വിപണിയെ അമ്മാനമാടാം.
ബോംബെ സെൻസെക്സ് താഴ്ന്ന നിലവാരമായ 39,857ൽനിന്ന് 40,122 വരെ ഉയർന്നു. ഏറെ നിർണായകമായി കഴിഞ്ഞവാരം സൂചിപ്പിച്ച 40,125ന് മൂന്നു പോയിന്റ് അകലെ വിൽപ്പനക്കാർ വിപണിയെ പിടികൂടിയതോടെ ക്ലോസിംഗ് വേളയിൽ സെൻസെക്സ് 39,714ലേക്ക് ഇടിഞ്ഞു.
ഇന്ന് ഇടപാടുകളുടെ ആദ്യ മണിക്കൂറിൽ 39,560 ലെ സപ്പോർട്ടിൽ പരീക്ഷണങ്ങൾക്ക് സൂചിക നീക്കം നടത്താം. ഈ നീക്കം വിജയിച്ചാൽ 40,058 പോയിന്റ് ലക്ഷ്യമാക്കി മുന്നേറും. വ്യാഴാഴ്ച ആർബിഐയിൽനിന്ന് അനുകൂല വാർത്തകൾ പുറത്തുവന്നാൽ 41,026 പോയിന്റ് വരെ സെൻസെക്സ് തിളങ്ങാം. ഇതിനിടെ ലാഭമെടുപ്പും വില്പന സമ്മർദങ്ങളും ശക്തമായാൽ സൂചിക 39,154ലേക്ക് തളരാം. ഈ താങ്ങ് നഷ്ടപ്പെട്ടാൽ 38,530 വരെ പരീക്ഷണങ്ങൾ തുടരാം.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ വിനിമയ നിരക്ക് 69.36ൽനിന്ന് വാരാവസാനം 69.57ലേക്ക് നീങ്ങി. ഈവാരം രൂപയ്ക്ക് 70.28 ൽ പ്രതിരോധവും 69.05ൽ താങ്ങുമുണ്ട്. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 69.26 ഡോളറിൽനിന്ന് 61.68ലേക്ക് ഇടിഞ്ഞു.
ഏഷ്യൻ ഓഹരി സൂചികകൾ പലതും വാരാന്ത്യം തളർന്നു. ഓട്ടോമൊബൈൽ മേഖലയിൽനിന്നുള്ള പുതിയ കണക്കുകൾ തളർച്ചയ്ക്കിടയാക്കി. യൂറോപ്യൻ മാർക്കറ്റുകളും വില്പനസമ്മർദത്തിൽ തളർന്നു. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക 2011നു ശേഷം ആദ്യമായി തുടർച്ചയായി ആറാം വാരത്തിലും വില്പനക്കാരുടെ വലയിലാണ്. എസ് ആൻഡ് പി, നാസ്ഡാക് സൂചികകളും ഇടിഞ്ഞു.