ഓണ്‍ലൈന്‍ യുദ്ധത്തിനു കളമൊരുക്കി തെക്കുകിഴക്കന്‍ ഏഷ്യന്‍ മാര്‍ക്കറ്റുകള്‍

online-051116ബെയ്ജിംഗ്: തെക്കുകിഴക്കന്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഓണ്‍ലൈന്‍ വമ്പന്മാരുടെ മത്സരത്തിന് കളമൊരുങ്ങി. അമേരിക്കന്‍ കമ്പനിയായ ആമസോണും ചൈനയില്‍നിന്നുള്ള ആലിബാബയുമാണ് എതിരാളികള്‍. ചൈനീസ് മാര്‍ക്കറ്റിന്റെ 90 ശതമാനവും കൈയാളുന്ന ആലിബാബയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ മുതുമുത്തച്ഛനായ ആമസോണിനു കഴിയുമോയെന്നാണ് വാണിജ്യലോകം ഉറ്റുനോക്കുന്നത്. ഇരുകമ്പനികളും അവരവരുടെ തട്ടകത്തില്‍ പുലികളാണെങ്കിലും പുതിയ മാര്‍ക്കറ്റ് നേടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

ശതകോടീശ്വരന്‍ ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അതേസമയം, ആമസോണ്‍ അടുത്ത വര്‍ഷം ആദ്യമേ ഇതിനുള്ള ശ്രമം തുടങ്ങൂ. ജെഫ് ബെസോസ് തുടങ്ങിയ ആമസോണ്‍ നേരിട്ട് ഉത്പന്നങ്ങള്‍ ഇടപാടുകാരിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി സ്വന്തം വെയര്‍ഹൗസുകളുടെ വിപുലമായ ശൃഖലയും കമ്പനിക്കുണ്ട്.

ആലിബാബ ഓണ്‍ലൈന്‍ വ്യാപാരത്തിന് കൂടുതല്‍ പ്രാധാന്യം നല്കുമ്പോള്‍ ആമസോണ്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങിയിട്ടുണ്ട്. നിരവധി സെല്ലര്‍മാര്‍ അവരുടെ ഉത്പന്നങ്ങള്‍ ആമസോണിന്റെ വെയര്‍ഹൗസിലാണ് സൂക്ഷിക്കുക. വേഗത്തില്‍ ഷിപ്‌മെന്റുകള്‍ നടത്താനാണ് ഈ നടപടി.

ഇന്ത്യയില്‍ ആലിബാബയ്ക്കു നിക്ഷേപമുള്ള പേടിഎമ്മും സ്‌നാപ്ഡീലും മറ്റൊരു പ്രധാന ഓണ്‍ലൈന്‍ വ്യാപാരിയായ ഫ്‌ളിപ്കാര്‍ട്ടുമാണ് ആമസോണിന്റെ പ്രധാന എതിരാളികള്‍. ആമസോണ്‍ അവയുടെ സ്വന്തം സ്‌റ്റോറുകളില്‍നിന്ന് പണംകൊയ്യുമ്പോള്‍ ആലിബാബയുടെ ശൃംഖല വിവിധ മേഖലകളായി വ്യാപിച്ചുകിടക്കുകയാണ്. നിക്ഷേപങ്ങളിലെ നേട്ടവും കമ്മീഷനുകളുമാണ് ആലിബാബയുടെ വരുമാനമാര്‍ഗം. ഏതെങ്കിലും ഒരു മേഖലയില്‍ സാമ്പത്തികഞെരുക്കമുണ്ടായാല്‍ ബാലന്‍സ് ചെയ്യാന്‍ ഇത് ആലിബാബയെ സഹായിക്കുന്നുണ്ട്.

നിലവിലെ സാഹചര്യങ്ങളില്‍ ബന്ധങ്ങളിലും നിക്ഷേപത്തിലും ആലിബാബ തെക്കുകിഴക്കന്‍ ഏഷ്യയില്‍ മുന്നിലാണ്.

Related posts