കല്‍ക്കരി ഇറക്കുമതിയില്‍ റിക്കാര്‍ഡ് കുറവ്

bis-kalkariന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനം റിക്കാര്‍ഡ് നിലയില്‍. കോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉത്പാദനം വര്‍ധിച്ചതോടെ കല്‍ക്കരി ഇറക്കുമതി വന്‍ തോതില്‍ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 342.4 ലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി കുറഞ്ഞെന്നു കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവഴി 28,070 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായതെന്നും അദ്ദേഹം അറിയിച്ചു. പ്രകൃതിവിഭവങ്ങളുടെ ഇറക്കുമതി 2014-15 വര്‍ഷത്തെ അപേക്ഷിച്ച് 27.4 ശതമാനം കുറഞ്ഞ് 155.4 ലക്ഷം ടണ്‍ ആയി.

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക കമ്പനിയായ മഹാരത്‌ന കമ്പനി റിക്കാര്‍ഡ് ഉത്പാദനത്തിലാണ്. 53.60 കോടി ടണ്‍ ആണ് മഹാരത്‌നയുടെ ഉത്പാദനം. കഴിഞ്ഞ വര്‍ഷത്തേക്കാളും 4.20 കോടി ടണ്‍ അധിക ഉത്പാദനമാണിത്. അതായത് 8.5 ശതമാനം വളര്‍ച്ച. അതേസമയം കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉത്പാദനവും വളര്‍ച്ചയിലാണ്. കഴിഞ്ഞ വര്‍ഷം 55 കോടി ടണ്ണായിരുന്നു കോള്‍ ഇന്ത്യയുടെ ഉത്പാദനം. രാജ്യത്ത് തദ്ദേശീയമായി ഉത്പാദിപ്പിക്കപ്പെടുന്ന കല്‍ക്കരിയുടെ 80 ശതമാനവും കോള്‍ ഇന്ത്യയില്‍നിന്നാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.20 കോടി ടണ്‍ അധിക കല്‍ക്കരി ഉത്പാദനമാണ് രാജ്യത്തുണ്ടായതെന്ന് ഊര്‍ജ-കല്‍ക്കരി മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ ഉത്പാദനത്തില്‍ ഇത്രയധികം വളര്‍ച്ച നേടുന്നത് ആദ്യമായാണ്. രാജ്യത്തെ കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 2020ഓടെ കല്‍ക്കരി ഉത്പാദനം 150 കോടി ടണ്‍ ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോള്‍ ഇന്ത്യയില്‍നിന്നു തന്നെ 100 കോടി ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാനാണ് പദ്ധതി.

Related posts