കുന്നിന്‍മുകളിലെ കൃഷിഭവനും മൃഗാശുപത്രിയും മറ്റൊരിടത്തേയ്ക്ക് മാറ്റിത്തരുമോ…

tvm-krishiofficeനെടുമങ്ങാട് :  നഗരസഭയ്ക്ക് മൊത്തമായുള്ളത് ഒരു കൃഷിഭവനും ഒരു മൃഗാശുപത്രിയുമാണുള്ളത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കര്‍ഷകരും , കന്നുകാലി വളര്‍ത്തുന്നവരും എപ്പോഴും ബന്ധപ്പെടേണ്ട സ്ഥാപനങ്ങളാണിവ. . ഇവ സ്ഥിതി ചെയ്യുന്നതാകട്ടെ നഗര പ്രദേശത്ത് നിന്നും രണ്ടര കിലോമീറ്റര്‍ മാറി  ഉളിയൂരിലെ കുന്നിന്‍ മുകളിലും . 12 വര്‍ഷമായി നെടുമങ്ങാട്ടെ കര്‍ഷകര്‍ ഈ ദുരിതം പേറുകയാണ് . കൃഷി ഭവനും മൃഗാശുപത്രിയും  നഗരത്തിലേയ്ക്ക് അല്ലെങ്കില്‍ വാഹന സൗകര്യമുള്ള മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ മുട്ടാത്ത വാതിലുകളില്ല. മാറി മാറി വരുന്ന ഭരണ സമിതികള്‍ കര്‍ഷകരോട് ഇപ്പ ശരിയാക്കി തരാം എന്നു പറയുന്നതല്ലാതെ അവരുടെ ദുരിതം മനസിലാക്കി നടപടിയെടുക്കുന്നില്ല .

ഉളിയൂരില്‍  നഗരസഭ വക ഭൂമിയില്‍ കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കാര്‍ഷിക കോംപ്ലക്‌സിലാണ് കൃഷിഭവനും , മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നത് . നെടുമങ്ങാട് നഗരത്തില്‍ നിന്നും ഇവിടെ എത്താന്‍ 100 രൂപ വേണം ഓട്ടോ കൂലി. ഓഫിലെത്തിയാല്‍ അത്യാവശ്യം ഒരു ഫോട്ടോ കോപ്പി എടുക്കണമെങ്കില്‍ പോലും നഗരത്തിലെത്തണം . കര്‍ഷകന് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ വിത്ത്, വളം , തൈകള്‍ എന്നിവ ശേഖരിക്കുന്നതിന് വണ്ടിയും പിടിച്ച് കൃഷിഭവനിലെത്തണം . കുന്നുകയറി അവിടെ എത്തുമ്പോള്‍ ബന്ധപ്പെട്ട ജീവനക്കാരില്ലെങ്കില്‍ ഓട്ടോ കൂലി നഷ്ടപ്പെട്ടതു തന്നെ . രോഗം ബാധിച്ച കന്നുകാലിയുമായി മൃഗാശുപത്രിയിലെത്തണമെങ്കില്‍ ലോറി തന്നെ വേണ്ടി വരും . മൃഗങ്ങളെ പൊട്ടിപൊളിഞ്ഞ റോഡിലൂടെ കുന്നുകയറ്റി ആശുപത്രിയിലെത്തിക്കുക ദുര്‍ഘടമാണ്.

കര്‍ഷകരും, ക്ഷീര കര്‍ഷകരും രണ്ട് ഓഫീസുകളും സഞ്ചാരയോഗ്യമായ റോഡെങ്കിലുമുള്ള സ്ഥലത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവുമായി നഗരസഭ ചെയര്‍മാന്‍ മുതല്‍ വകുപ്പ് മന്ത്രിവരെയുള്ളവരെ നേരില്‍ കണ്ട് നിവേദനങ്ങള്‍ നല്കിയിരുന്നു . അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ കൃഷി ഓഫീസ് കര്‍ഷിക വകുപ്പിന്റെ അന്താരാഷ്ട്രമാര്‍ക്കറ്റിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു . കര്‍ഷകരുടെ ദുരിതം പഠനവിധേയമാക്കി കൃഷിഭവന്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കെട്ടിടത്തിലേയ്ക്ക മാറ്റി പ്രവര്‍ത്തനം ആരംഭിക്കാന്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിട്ടിരുന്നു .

എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലിനെ തുടര്‍ന്ന് ഒഫീസ് മാറ്റാനുള്ള ഉത്തരവ് മരവിപ്പിച്ചു . നിലവിലെ കൗണ്‍സിലും കൃഷി ഭവന്‍ ജനവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റണമെന്ന തീരുമാനമെടുത്തു . കൂടാത നഗരസഭയിലെ കാര്‍ഷിക കര്‍മ്മസേനയും , കര്‍ഷകരുടെ കൂട്ടായ്മകളും കൃഷി ഭവനും , മൃഗാശുപത്രിയും മാറ്റണമെന്ന് തീരുമാനമെടുത്ത് നല്കിയിട്ടുണ്ട് . നഗരസഭയിലെ കര്‍ഷകരും കൗണ്‍സിലും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കര്‍ഷകരുടെ ദുരിതത്തിന് അറിതിയില്ല. കൃഷി ഭവന്‍ മാറ്റണമെന്ന ആവശ്യവുമായി കര്‍ഷകര്‍ സി.ദിവാകരന്‍ എംഎല്‍എ സമീപിച്ചിരിക്കുകയാണ് .നഗരസഭയില്‍ നല്ല രീതിയില്‍ കൃഷിയുള്ളത് കരുപ്പൂര് , വാണ്ട, പൂവത്തൂര്‍, ചെല്ലാംകോട് , ഇടനില, അരശുപറമ്പ് മേഖലകളിലാണ് ഇവിടങ്ങളിലെ കര്‍ഷകരില്‍ പലരും കൃഷിഭവനുമായി ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടു കാരണം കൃഷി അവസാനിപ്പിച്ചു .

മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം വാങ്ങാന്‍ കര്‍ഷകരെത്താത്തുകാരണം കോടിക്കണക്കിന് രൂപ നഗരസഭയ്ക്ക് കാര്‍ഷിക മേഖലയില്‍ നഷ്ടമായി .മൃഗാശുപത്രി കല്ലിംഗലില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നാല്പതിലധികം ഒ.പി നിത്യവുമുണ്ടായിരുന്നു . കുന്നിന്‍ മുകളിലേയക്ക് ഒാഫീസ് മാറ്റിയതോടെ അത് രണ്ടോ മൂന്നോ ആയി ചുരുങ്ങി . വല്ലപ്പോഴും എതെങ്കിലും ക്ഷീര കര്‍ഷകനെത്തിയാലായി . മൃഗാശുപത്രിയുടെ സേവനം ലഭ്യമല്ലാതെ വന്നതോടെ കന്നുകാലി പരിപാലനം പത്ത് ശതമാനത്തിലേയ്്ക്ക് ചുരുങ്ങിയതായ കണക്കുകള്‍ സൂചിപ്പിക്കുന്നു .സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക , മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വും പദ്ധതികളുമായി വരുമ്പോള്‍ നെടുമങ്ങാട് പ്രദേശത്തെ കര്‍ഷകര്‍ അവയോടു അകലം പാലിച്ച് മാറി നില്ക്കുന്ന അവസ്ഥയാണുള്ളത് . കര്‍ഷക മിത്രമാകേണ്ട സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം കൂടി വരുത്തി വെയ്ക്കുന്നതു കൊണ്ട് നല്ല കര്‍ഷകര്‍ പോലും കൃഷിയില്‍ നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണുള്ളത് .

Related posts