കുരുമുളകും റബറും മുന്നേറുന്നു; നേട്ടമില്ലാതെ നാളികേര

bis-kurumulakuവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: സര്‍വകാല റിക്കാര്‍ഡ് പുതുക്കാനാകുമെന്ന പ്രതീക്ഷയില്‍ കുരുമുളക് പ്രയാണം തുടരുന്നു. ചൈനീസ് സാമ്പത്തികമേഖല ഉണരുന്നു, ഒപ്പം റബര്‍ വിലയും. വിഷു ഡിമാന്‍ഡ് നാളികേരോത്പന്നങ്ങള്‍ക്ക് നേട്ടം പകര്‍ന്നില്ല, കര്‍ഷക രക്ഷയ്ക്ക് കൊപ്ര സംഭരണംതന്നെ ശരണം. ആഭരണകേന്ദ്രങ്ങളില്‍ പവന് ചാഞ്ചാട്ടം.

കുരുമുളക്

ഇന്ത്യന്‍ കുരുമുളക് ഇക്കുറി ചരിത്രനേട്ടം സ്വന്തമാക്കുമെന്ന വിശ്വാസത്തിലാണ് ഉത്പാദന മേഖല. ക്വിന്റലിന് 71,200ല്‍ എത്തിയ ഗാര്‍ബിള്‍ഡ് മുളക് സര്‍വകാല റിക്കാര്‍ഡായ 73,500നെയാണ് ഉറ്റുനോക്കുന്നത്. കാര്‍ഷികമേഖലയിലും വിപണിയിലും ഉത്ന്നത്തിന്റെ ലഭ്യത ചുരുങ്ങി.

ഉത്തരേന്ത്യയിലെ വന്‍കിട വ്യവസായികളുടെ ഗോഡൗണുകളിലും കാര്യമായി ചരക്കില്ല. കുരുമുളകിന്റെ ഉയര്‍ന്ന വില മൂലം സീസണിലും കാര്യമായി അവര്‍ ചരക്കു സംഭരിച്ചില്ല. അത്യാവശ്യം വേണ്ട ചരക്കേ പലരും ശേഖരിക്കുന്നുള്ളൂ. ഓരോ വ്യവസായിയുടെ വരവും ഉത്പന്നവില നിത്യേന ഉയര്‍ത്തുകയാണ്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിന് 11,500 ഡോളറായി. ഈ നിരക്കില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ യുഎസ്, യൂറോപ്യന്‍ ബയറര്‍മാര്‍ തയാറായില്ല. ഇന്തോനേഷ്യ 9,500 ഡോളറിലും വിയറ്റ്‌നാം 8,500 ഡോളറിലും കുരുമുളക് ഇറക്കിയപ്പോള്‍ ബ്രസീല്‍ നിരക്ക് 8,300 ഡോളറില്‍നിന്ന് 8,700 ഡോളറാക്കി.

വിയറ്റ്‌നാം ചരക്കില്‍ കീടനാശിനിയുടെ അംശം കണെ്ടന്ന ആരോപണങ്ങളെത്തുടര്‍ന്ന് യൂറോപ്യന്‍ ബയറര്‍മാര്‍ ബ്രസീലില്‍ തമ്പടിച്ചു. ബ്രസീലില്‍ സ്റ്റോക്ക് കുറവാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഇന്ത്യന്‍ വിപണി കരുത്തു നിലനിര്‍ത്താമെങ്കിലും ശ്രീലങ്കയില്‍ സീസണ്‍ തുടങ്ങിയാല്‍ ഇറക്കുമതിക്ക് ഇടയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഉടമ്പടി പ്രകാരം ഓരോ വര്‍ഷവും 2,500 ടണ്‍ മുളക് നികുതി രഹിതമായി ഇറക്കുമതി നടക്കും. ഇതു നമ്മുടെ ഉത്പാദകരെ ചെറിയ അളവില്‍ ബാധിക്കും.

റബര്‍

ചൈനീസ് സാമ്പത്തികമേഖലയിലെ ഉണര്‍വ് ആഗോള റബര്‍ മാര്‍ക്കറ്റിനെ ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും മികച്ച നിലവാരത്തിലെത്തിച്ചു. വ്യാവസായിക ആവശ്യകാരുടെ അഭാവം മൂലം മാസങ്ങളായി സമ്മര്‍ദ്ദത്തില്‍ നീങ്ങിയ രാജ്യാന്തര റബര്‍ വിലയില്‍ അനുഭവപ്പെട്ട തിരിച്ചുവരവ് ഇന്ത്യ ഉള്‍പ്പെടെയുള്ള മുഖ്യ റബര്‍ ഉത്പാദക രാജ്യങ്ങള്‍ക്ക് ആശ്വാസമാകും.

ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബര്‍ കിലോ 200 യെന്നിലേക്ക് അടുക്കുന്നു. എട്ടു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 197 യെന്‍ വരെ ജപ്പാനില്‍ റബര്‍ കയറി.

കനത്ത വേനല്‍ തുടരുന്നതിനാല്‍ മുഖ്യ റബര്‍ ഉത്പാദക രാജ്യങ്ങളിലെല്ലാം റബര്‍ ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് റബര്‍വെട്ട് പുനരാരംഭിക്കും. കാര്‍ഷികമേഖലകളിലും വ്യാവസായികളുടെ കൈവശവും കാര്യമായി റബറില്ല. ഉയര്‍ന്ന വിലയ്ക്കും ഷീറ്റ് സംഭരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടയര്‍ കമ്പനികള്‍ ഉത്സാഹിച്ചു. 12,200 രൂപയില്‍നിന്ന് ആര്‍എസ്എസ് നാലാം ഗ്രേഡ് വാരാന്ത്യം 13,200 രൂപയായി. റബര്‍ അവധി വിലകള്‍ 14,400 വരെ ഉയര്‍ന്നു. ലാറ്റക്‌സ് കിലോ 93 രൂപയിലാണ്. ലാറ്റക്‌സ് ക്ഷാമം കണക്കിലെടുത്താല്‍ നിരക്ക് നൂറിലേക്ക് ഉയരാം.

വെളിച്ചെണ്ണ

വിഷു ആഘോഷവേളയിലും നാളികേരോത്പന്നങ്ങള്‍ക്ക് ഒരു ചുവടുപോലും മുന്നേറാനായില്ല. ഉത്സവ ഡിമാന്‍ഡില്‍ വെളിച്ചെണ്ണവില ചൂടുപിടിക്കുമെന്നു കണക്കു കൂട്ടിയ മില്ലുകാര്‍ സ്റ്റോക്ക് വിറ്റുമാറാന്‍ തിടുക്കപ്പെട്ടു. അവരുടെ വില്പന സമ്മര്‍ദം മൂലം എണ്ണവില രണ്ടാം വാരത്തിലും 8,000ല്‍ നീങ്ങി. കൊപ്രവില 5,740 രൂപ. ഉത്സവ ഡിമാന്‍ഡ് കഴിഞ്ഞ സാഹചര്യത്തില്‍ താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തിറങ്ങിയാല്‍ കര്‍ഷകരെ സാമ്പത്തിക ഞെരുക്കത്തില്‍നിന്നു കൈപിടിച്ചുയര്‍ത്താനാവും.

ചുക്ക്

ആഗോളവിപണിയില്‍ ചുക്കുവില ഉയര്‍ന്നെങ്കിലും ഇന്ത്യന്‍ നിരക്ക് സ്റ്റെഡിയാണ്. വിദേശ രാജ്യങ്ങള്‍ നാടന്‍ ചുക്കിനായി എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാര്‍. എന്നാല്‍, പുതിയ ഓര്‍ഡറുകളില്ല. പ്രതികൂല കാലാവസ്ഥ മൂലം ചൈനയില്‍ പച്ച ഇഞ്ചി ഉത്പാദനം കുറഞ്ഞു. കൊച്ചിയില്‍ വിവിധയിനം ചുക്ക് 16,500-18,000 രൂപയിലുമാണ്.

സ്വര്‍ണം

ആഭരണവിപണികളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. 21,480 രൂപയില്‍ വിപണനം തുടങ്ങിയ പവന്‍ ഒരു വേള 21,680 വരെ കയറിയെങ്കിലും വാരാന്ത്യം നിരക്ക് 21,760ലാണ്. ഒരു ഗ്രാമിന്റെ വില 2,720 രൂപ. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,235 ഡോളര്‍.

Related posts