ടാറ്റാ സ്റ്റീല്‍ സഞ്ജീവ് ഗുപ്ത വാങ്ങിയേക്കും

bis-steelമുംബൈ: പ്രതിസന്ധിയെത്തുടര്‍ന്നു വില്‍ക്കുന്ന ടാറ്റാ സ്റ്റീലിന്റെ യുകെയിലെ പ്ലാന്റുകള്‍ ബിസിനസുകാരനായ സഞ്ജീവ് കുമാര്‍ ഗുപ്ത വാങ്ങിയേക്കും. യുകെ ആസ്ഥാനമായുള്ള ലിബേര്‍ട്ടി ഹൗസിന്റെ സ്ഥാപകനാണ് സഞ്ജീവ് കുമാര്‍. ഇതുസംബന്ധിച്ചു ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറിയായ സജിദ് ജാവിദുമായി ചൊവ്വാഴ്ച സഞ്ജീവ് ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കുശേഷം മുംബൈയിലെത്തിയ അദ്ദേഹം ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുമായി ചര്‍ച്ച നടത്തി. നിലവില്‍ യുകെയിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റുകളിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നു പരക്കുന്ന വാര്‍ത്ത അവസാനിപ്പിക്കണമെന്നാണ് സഞ്ജീവിന്റെ ആഗ്രഹം.

ടാറ്റാ സ്റ്റീല്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ സഞ്ജീവിനുണ്ട്. കമ്പനിയുടെ കാര്യത്തില്‍ സ്ഥിരമായൊരു പരിഹാരമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടാറ്റാ സ്റ്റീല്‍ ഉടമകളില്‍നിന്നുമുള്ള ഔദ്യോഗിക വില്പന നടപടികള്‍ ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.
ലിബേര്‍ട്ടി ഗ്രൂപ്പിന്റെ വരുമാനം 500 കോടി ഡോളറാണ്. ആഗോളതലത്തില്‍ 2,000 ജീവനക്കാരുമുണ്ട്. 50 ലക്ഷം ടണ്‍ സ്റ്റീലും സ്റ്റീല്‍ ഉത്പന്നങ്ങളുമാണ് ഓരോ വര്‍ഷവും ലിബേര്‍ട്ടി ഉത്പാദിപ്പിക്കുന്നത്.

Related posts