നാളികേര വിപണിയില്‍ പ്രതീക്ഷയെന്ന് നാളികേര വികസന ബോര്‍ഡ്

BIS-COCANUTകൊച്ചി: നാളികേര വിപണിയില്‍ വില ഉയരുന്നതിന് അനുകൂല സാഹചര്യം സംജാതമാകുംവിധം നിരവധി ഘടകങ്ങള്‍ ഒത്തുചേരുന്നതായി നാളികേര വികസന ബോര്‍ഡ്. കുറേ വര്‍ഷങ്ങളായി ആഭ്യന്തര വിലയേക്കാള്‍ വളരെ താഴ്ന്നു നിന്നിരുന്ന അന്താരാഷ്ട്ര വെളിച്ചെണ്ണ വില മൂന്നു മാസമായി വര്‍ധിച്ച് ഇപ്പോള്‍ ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്നാണു നില്‍ക്കുന്നത്. ഇതുമൂലം വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതി സാധ്യതകള്‍ ഇല്ലാതാകുകയും കയറ്റുമതിക്ക് അനുകൂലമായ സ്ഥിതി വിശേഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

വിലയിലുണ്ടായിട്ടുള്ള ഈ മത്സരാനുകൂല്യം മൂലം ഡെസിക്കേറ്റഡ് കോക്കനട്ട്, വെളിച്ചെണ്ണ, കൊപ്ര എന്നീ ഉത്പന്നങ്ങളുടെ കയറ്റുമതി ഏപ്രില്‍ ആദ്യവാരം മുതല്‍ ഗണ്യമായി വര്‍ധിച്ചു. 2015 ഏപ്രിലിനെ അപേക്ഷിച്ച് വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, കൊപ്ര എന്നീ ഉത്പന്നങ്ങള്‍ കയറ്റുമതിയില്‍ യഥാക്രമം 68, 380, 807 ശതമാനം വര്‍ധന 2016 ഏപ്രിലില്‍ രേഖപ്പെടുത്തി.

മേയ് ആദ്യവാരത്തോടെ പുതുതായി വിപണിയിലെത്തിയിരിക്കുന്ന നാളികേര പാല്‍ ഷെയ്ക്കിന് വിപണിയില്‍ വന്‍ ആവശ്യകതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യയില്‍ വേനല്‍ക്കാലത്ത് പ്രകൃതിദത്തമായ ആരോഗ്യപാനീയം എന്ന നിലയില്‍ ഇതിന് സ്വീകാര്യത വര്‍ധിച്ചുവരുകയാണ്. അന്തരീക്ഷ ഊഷ്മാവില്‍ ആറു മാസം വരെ കേടുകൂടാതെയിരിക്കുന്ന വിധത്തില്‍ തയാറാക്കിയിട്ടുള്ള ഈ ഉത്പന്നം നാളികേര വിപണിയില്‍ പുത്തന്‍ ഉണര്‍വേകും.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാജ വെളിച്ചെണ്ണയ്‌ക്കെതിരേ എടുത്തിരിക്കുന്ന ശക്തമായ നടപടിയെത്തുടര്‍ന്ന് ഗുണനിലവാരം പുലര്‍ത്തുന്ന വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്ക് തയാറെടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം ശുദ്ധമായ വെളിച്ചെണ്ണയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കഴിഞ്ഞ വാരമാണ് കേരളത്തില്‍ പതിന്നാലോളം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഗുണനിലവാരം ഇല്ലാത്തതിനാല്‍ നിരോധിച്ചത്. സംസ്ഥാനത്ത് ശുദ്ധമായ വെളിച്ചെണ്ണയുടെ ആവശ്യകത വന്‍ തോതില്‍ വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പ്രധാന നാളികേരോത്പാദക സംസ്ഥാനങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കാന്‍ പോകുന്നതിനാല്‍ കൊപ്രയുടെ വിപണിയിലേക്കുള്ള വരവു കുറയും. ഈ വര്‍ഷം ഇന്ത്യയിലാകമാനം ഉത്പാദനം കുറയും എന്നുള്ള യഥാര്‍ഥ്യംകൂടി കണക്കിലെടുത്താല്‍ നാളികേരത്തിന്റെ വിപണി വില ജൂണ്‍ ആദ്യവാരത്തോടെ ഉയരാനുള്ള സാധ്യതകളെല്ലാം തെളിയുകയാണെന്നും പത്രക്കുറിപ്പ് പറയുന്നു.

Related posts