നെല്ലില്‍ വിളവു വര്‍ധനയ്ക്ക് താറാവ് പോള്‍സണ്‍ താം

duckപോള്‍സണ്‍ താം

തൃശൂരിലെ കോള്‍ പാടങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ആ പാടങ്ങളിലെ താറാവു കൂട്ടങ്ങളാണ്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ കര്‍ഷകന്‍ വാചാലനായി. പാടത്തുള്ള കളകള്‍ താറാവ് കൊത്തിത്തിന്നുന്നതുവഴി പ്രകൃതിഹിത പ്രക്രിയയിലൂടെ കളനിയന്ത്രണം സാധ്യമാകുന്നെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. കൂടാതെ മണ്ണിലുള്ള കളകളുടെ വിത്തും ഇവ ഭക്ഷിക്കുന്നു. ഇവയുടെ കൂട്ട നടത്തം മൂലം പാടങ്ങളിലെ കളകള്‍ മണ്ണില്‍ പൂഴ്ന്ന് പിന്നീട് അഴുകി മണ്ണിന്റെ പോഷകമൂല്യം കൂട്ടുന്നു. കൂടാതെ ഇവയുടെ നടത്തം പാടത്തെ മണ്ണ് ഉഴുതു മറിച്ച പ്രതീതിയാണുണ്ടാകുന്നത്. ഇത് മണ്‍തരികള്‍ക്കിടയില്‍ വായൂസഞ്ചാരമുണ്ടാക്കുന്നു. വായുവോട്ട മുള്ളുമണ്ണ് വേരോട്ടമുണ്ടാക്കുന്നു എന്നത് മറ്റൊരു സത്യമാണ്. ആഴത്തില്‍ പോകാത്ത നെല്‍ച്ചെടികളുടെ വേരുകള്‍ക്ക് വായുവോട്ടമുള്ള മണ്ണ് നല്ലതാണ്.

നെല്ലിനെ ആക്രമിക്കുന്ന പുഴുക്കളെയും കീടങ്ങളെയും താറാവുകൂട്ടം തിന്നു തീര്‍ക്കും. ഇതു മൂലം നെല്‍കൃഷിയുടെ കീട നിയന്ത്രണ ചെലവ് ചുരുങ്ങി കിട്ടും. താറാവ് നെല്‍ച്ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവയില്‍ മറഞ്ഞിരിക്കുന്ന കീടങ്ങള്‍ പുറത്തുവരും. താറാവുകള്‍ ഈ സമയം ഇവയെ കൊത്തിയെ ടുത്ത് ഭക്ഷണമാക്കും.നെല്ലിന് മൂന്നാഴ്ച പ്രായമായാല്‍ 50, 60 താറാവുകളെ വയലിലേക്കിറക്കാം. പിന്നീട് ഒന്നര മാസം ഇവയെ വയലില്‍ വിഹരിക്കാന്‍ അനുവദിക്കാം. എന്നാല്‍ കതിരിട്ട പാടങ്ങളിലേക്ക് താറാവുകള്‍ പോകുന്നതു നിയന്ത്രിക്കണം.

താറാവന്റെ വിസര്‍ജ്യ വസ്തുക്കള്‍ മണ്ണില്‍ വീണാല്‍ അത് മണ്ണിന്റെ ഫലഭുഷ്ടിയെ വര്‍ധിപ്പിക്കും. താറാവിന്റെ വിസര്‍ജ്യം ഉത്തമമായ ജൈവവളമാണ്. രാസ വളത്തിന്റെ വിലയും അത് മനുഷ്യരാശിയോടു ചെയ്യുന്ന ദോഷങ്ങളും കണക്കിലെടുക്കുമ്പോഴാണ് നെല്ലിന്റെ വിളമികവിന് താറാവ് ചെയ്യുന്ന ഗുണങ്ങള്‍ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്.

1970 ല്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തക റെയ്ച്ചല്‍ കാര്‍സണ്‍, കീടനാശിനികള്‍ പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ആഘാതമേല്‍പ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കി. കീടനാശിനികളുടെ അമിത ഉപയോഗം വസന്തത്തെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അതുപോലെ തന്നെ കീടനാശിനികളുടെ അമിത ഉപയോഗം അവയെ അതിജീവിക്കാനുള്ള ശക്തിയും കീടങ്ങള്‍ക്ക് നല്‍കുന്നുണെ്ടന്ന് അവര്‍ കണെ്ടത്തി. ഇപ്രകാരം കീടനാശിനികളെ അതി ജീവിക്കുന്ന 137 കീടങ്ങളെക്കുറിച്ച് നിശബ്ദവസന്തം എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അതുപോലെ കളനാശിനികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കൃഷിസ്ഥലം പിന്നീട് കാര്‍ഷിക വൃത്തിക്ക് പറ്റുന്നില്ല എന്ന പരാതിയും ഉണ്ടായിട്ടുണ്ട്.

ഈ ദിശയില്‍ നമ്മുടെ ചിന്ത ചെന്നെത്തുമ്പോഴാണ് താറാവുകള്‍ വലയില്‍ വിഹരിക്കുമ്പോള്‍ അതുവഴി നെല്‍കൃഷിക്കും മാനവരാശിക്കും ലഭിക്കുന്ന നന്‍മകള്‍ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്. തൃശൂരിലെ കോള്‍ പാട കര്‍ഷകര്‍ പാടത്തേക്ക് താറാവുകളെ വിഹരിക്കാന്‍ വിടുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഒപ്പം ചെലവില്ലാതെ ഒരു വിളമികവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പോള്‍സണ്‍ താം, താനിക്കല്‍ വീട്, മരത്തം കോട് പി. ഒ., തൃശൂര്‍-680604

Related posts