പക്ഷിക്കൂടുകള്‍ നിറഞ്ഞ് പക്ഷിസങ്കേതം; കുമരകത്തേക്ക് സന്ദര്‍ശക പ്രവാഹം

ktm-kumarakomകുമരകം: പക്ഷികള്‍ കൂടുകെട്ടുന്ന അസുലഭ ദൃശ്യങ്ങള്‍ കണ്‍നിറയെ കണ്ട് അസ്വദിക്കാന്‍ കുമരകം പക്ഷി സങ്കേതത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഇപ്പോള്‍ അവസരം. നീര്‍ പക്ഷികളും മറ്റു പല ഇനം പക്ഷികളും കുമരകം കവണാറ്റിന്‍കരയിലെ പക്ഷി സങ്കേതത്തില്‍ കൂടുകെട്ടാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി.

വെള്ളകൊക്കുകള്‍, നീര്‍കാക്കകള്‍, ചേരക്കോഴി, കുളക്കൊക്ക്, പാതിരാകൊക്ക്, ചായമുണ്ടി, വെള്ളഐബീസ്, വര്‍ണ്ണക്കൊക്ക് തുടങ്ങിയ നീര്‍പക്ഷികളാണ് കുമരകം പക്ഷി സങ്കേതത്തിലെ മരച്ചില്ലകളില്‍ കൂടുകെട്ടാന്‍ തുടക്കം കുറിച്ചത്. നീര്‍പക്ഷികള്‍ കോളനിയായിട്ടാണ് കൂടുകെട്ടുന്നത്. അതിനാല്‍ ഒരു മരത്തില്‍ തന്നെ 30 മുതല്‍ 40 വരെ കൂടുകള്‍ നീര്‍പക്ഷികള്‍ കെട്ടും. പല മരങ്ങളിലായി ഇങ്ങനെ കുടുകെട്ടുന്നതിനാല്‍ ഒരു വാച്ച് ടൗവറില്‍ നിന്നും നോക്കുമ്പോള്‍ നാലയിരത്തോളം കൂടുകള്‍ ഒരുമിച്ചു കാണാന്‍ കഴിയുമെന്നത് കുമരകം പക്ഷി സങ്കേതത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് ഇന്റര്‍ പ്രൊട്ടേഷന്‍ ഓഫീസര്‍ സിബിമോസസ് പറഞ്ഞു. വേമ്പനാട്ടു കായലിനോടു ചേര്‍ന്നു കിടക്കുന്ന ഏക്കറുകണക്കിനു വിസൃതമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷി സങ്കേതം. പ്രവേശന കവാടത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് നടന്നെത്തുമ്പോല്‍ വേമ്പനാട്ടു കായല്‍ തീരത്തെത്തും.

അവിടെനിന്നും പത്തു മിനിറ്റു കൂടി നടക്കുമ്പോള്‍ പക്ഷികളെ ദൂരെനിന്നു കാണാന്‍ ക്രമീകരിച്ചിരിക്കുന്ന വാച്ച് ടവറുകളുടെ സമീപത്തെത്താം. രണ്ടാമത്തെ വാച്ച ്ടൗവറില്‍ കയറിയാല്‍ കൂടുകെട്ടിയിരിക്കുന്ന പക്ഷികളേയും അവയുടെ സാങ്കേതിക മികവില്‍ ചില്ലികമ്പുകളും വള്ളികളും ഉപയോഗിച്ചു പണി തീര്‍ത്ത കൂടുകളും കാഴ്ചക്കാര്‍ക്ക് കണ്ട് ആസ്വദിക്കാം.

പക്ഷികളെ കാണാന്‍ ഏറ്റവും അനുയോജ്യമായത് ഏപ്രില്‍, മേയ് മാസങ്ങളാണ്. കൂടുകെട്ടിയിരിക്കുമ്പോള്‍ നട്ടുച്ച സമയത്തുപോലും ഇവിടെ പക്ഷികളെ കാണാന്‍ സാധിക്കും. അതിരാവിലെയാണെങകില്‍ രാത്രിയില്‍ ചേക്കേറാനെത്തിയ പക്ഷികളേയും കൂടി കാണാന്‍ കഴിയുമെന്നത് ഇരട്ടി മധുരമാണ്.

നീര്‍പക്ഷികളെ കൂടാതെ മരംകൊത്തി ചിന്നക്കുട്ടുറവന്‍ (പേരതത്ത), തേന്‍കിളികള്‍, പരുന്ത് തുടങ്ങിയ പക്ഷികളും ഇപ്പോള്‍ ഇവിടെ കൂടുകെട്ടി തുടങ്ങിയിട്ടുണ്ട്. ഓലേഞാലി, ഉപ്പന്‍, മൈനാ, കാടുമുഴക്കി, കാക്കത്തമ്പുരാട്ടി, മഞ്ഞ കറുപ്പന്‍, പുള്ളിക്കുയില്‍, കരിംകുയില്‍, മീന്‍ കൊത്തികള്‍ തുടങ്ങി 90 ഇനം പക്ഷികളെ കുമരകം പക്ഷി സങ്കേതത്തില്‍ ഇതിനകം കണെ്ടത്തിയിട്ടുണ്ട്.

26 ഇനം ദേശാടനകിളികളും വര്‍ഷത്തിലൊരിക്കല്‍ കുമരകം പക്ഷി സങ്കേതത്തില്‍ വിരുന്നിനെത്തും. ഒക്‌ടോബര്‍ മുതല്‍ എത്തി തുടങ്ങുന്ന ദേശാടനകിളികള്‍ ആറു മാസത്തോളം കുമരകം പക്ഷി സങ്കേതത്തിന് അലങ്കാരമായി വട്ടമിട്ടു പറക്കും.രാവിലെ ആറുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശനം. 50 രൂപയാണ് പ്രവേശനഫീസ്. വിദേശിയര്‍ക്ക് 150 രൂപയാണ് ഫീസ്.

Related posts