ഫേസ്ബുക്ക് കെണികള്‍

facebookജിജ്ഞാസയും സാഹസികതയും നിറഞ്ഞ പ്രായമാണ് കൗമാരം. നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യതയുമുണ്ട്. ടെലിവിഷന്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍, സിഡികള്‍, മെമ്മറി കാര്‍ഡുകള്‍ ഇവയെല്ലാം ഇന്ന് സര്‍വസാധാരണമാണ്. അവയ്ക്കു പിന്നിലെ ചതിക്കുഴിയെക്കുറിച്ച് മനസിലാക്കണം. അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ചാറ്റ് റൂം സുഹൃത്തുക്കള്‍ക്കും മോഹിപ്പിക്കുന്ന എസ്എംഎസുകള്‍ക്കും അശ്ലീല ക്ലിപ്പിംഗുകള്‍ക്കും പുറകേ പോകരുത്. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ വൈകാരിക – വ്യക്തിത്വ വികസനത്തെ താറുമാറാക്കുമെന്ന കാര്യം മറക്കരുത്. ചില സൈബര്‍ കുരുക്കുകള്‍ വായിക്കാം…

സൈബര്‍ കാമുകന്‍ പറ്റിച്ച പണി

പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ നീതുവിന് (യഥാര്‍ഥ പേരല്ല) പന്ത്രണ്ടാം ക്ലാസിലെത്തിയപ്പോള്‍ മാര്‍ക്കു കുറഞ്ഞു. തോറ്റു പോകുമെന്ന് പറഞ്ഞ് ക്ലാസ് ടീച്ചര്‍ അച്ഛനെ വിളിപ്പിച്ചു. അപ്പോഴാണ് മകളുടെ പഠന പുരോഗതി ആ മാതാപിതാക്കള്‍ അറിഞ്ഞത്.

കര്‍ഷക കുടുംബമാണെങ്കിലും നല്ല ധനസ്ഥിതിയുള്ളവരാണ് നീതുവിന്റെ മാതാപിതാക്കള്‍. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠനം കൂടുതല്‍ നന്നാകുമെന്ന വിശ്വാസത്തില്‍ അവര്‍ മകള്‍ക്ക് ഒരു കംപ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടര്‍ നീതുവിന്റെ സ്വപ്നമായിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ നീതു ക്ലാസ് ടീച്ചറിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. അപ്പോഴാണ് ആ പാവം രക്ഷിതാക്കള്‍ അറിഞ്ഞത് മകള്‍ ഏതു നേരവും ചാറ്റിംഗിലായിരുന്നുവെന്ന കാര്യം.

ഒരു ദിവസം നീതുവിന്റെ ചാറ്റില്‍ ഹായ് പറഞ്ഞ് ഒരു സുന്ദരന്‍. ഋത്വിക് റോഷന്റെ ചിത്രമാണ് അയാള്‍ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. തിരിച്ചും ഹായ് പറയാതിരിക്കാന്‍ നീതുവിനായില്ല. ആ സൗഹൃദം പൊടുന്നനെ വളര്‍ന്നു. രാവും പകലും അയാളുടെ വര്‍ത്തമാനങ്ങള്‍ക്കായി അവള്‍ കാത്തിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ തോറ്റാലും അയാള്‍ കല്യാണം കഴിച്ചോളാമെന്നു നീതുവിന് വാക്കും കൊടുത്തു. നേരില്‍ കണ്ടിട്ടില്ലാത്ത സൈബര്‍ കാമുകന്റെ കുഴിയില്‍ നീതു വീണു. ഒടുവില്‍ ടീച്ചറുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ ചാറ്റില്‍ പങ്കുചേര്‍ന്നു. പക്ഷേ അപകടം മണത്തറിഞ്ഞ ആ കാമുകന്‍ മുങ്ങി.

വയസും പേരും സ്ഥലവുമൊക്കെ മാറ്റിപ്പറഞ്ഞ് ഇരകളെ തേടുന്ന ചതിയന്മാര്‍ ഇവിടെയുണ്ടെന്ന കാര്യം പലപ്പോഴും അറിഞ്ഞുകൊണ്ടു മറക്കുന്നവരെയും കാണാം.

ഫേസ് ബുക്ക് സൗഹൃദങ്ങള്‍

ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവള്‍ ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍ ചേര്‍ക്കും. കൂട്ടുകാരിയുടെ കൂട്ടുകാരന്‍, അയാളുടെ സുഹൃത്ത്… ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങള്‍… പിന്നെ ഫോണ്‍ നമ്പറും നല്‍കും. കംപ്യൂട്ടര്‍ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാര്‍ക്കു കുറഞ്ഞു. വീട്ടില്‍ആരോടും മിണ്ടാനും സമയമില്ലാതായി.

ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.

സ്വന്തം അപ്പന്‍ മരിച്ചു കിടക്കുമ്പോഴും മൊബൈല്‍ ഫോണിലൂടെ ഫേസ് ബുക്കില്‍ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭര്‍ത്താവ് മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്.
കംപ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതൊരു കെണിയായി മാറും. അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ് ലിസ്റ്റില്‍ നിന്നു വെട്ടിമാറ്റണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴുള്ള കരുതലുകള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം. അവര്‍ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.

ഓണ്‍ലൈനില്‍ സുരക്ഷിതരാകാം

* ഓണ്‍ലൈനില്‍ നിങ്ങള്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ എക്കാലത്തും അവിടെ തന്നെ നിലനില്‍ക്കും. അതിനാല്‍ കൊടുക്കുന്ന വിവരങ്ങള്‍ പരിമിതപ്പെടുത്തുക.
* മറ്റുള്ളവര്‍ കാണരുതെന്നു നമ്മള്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ആരുമായും ഷെയര്‍ ചെയ്യാതിരിക്കുക.
* നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമ്പോള്‍ മാത്രം സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ മാനസിക പിരിമുറുക്കത്തിലേയ്ക്ക് നയിക്കും.
* അപരിചിതരില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുകയോ അവരെ നേരില്‍ കാണാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
* ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക
* അനാവശ്യമായ കോളുകളും മെസേജുകളും ഉടന്‍ ബ്ലോക്ക് ചെയ്യുക.
* ഓണ്‍ലൈനില്‍ ഒരു വ്യക്തിയെ പരിഹസിക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
* ഫേസ് ബുക്കിലേയും മറ്റും െ്രെപവസി സെറ്റിംഗുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക/ ദൃഢപ്പെടുത്തുക.
* മെസേജുകള്‍ ഡിലിറ്റ് ചെയ്യുകയോ, അക്കൗണ്ട് ഉപേക്ഷിക്കുകയോ ചെയ്യാതെ അവയെ തെളിവിനു വേണ്ടി സംരക്ഷിക്കുക.
* അപരിചിതരായ വ്യക്തികളില്‍ നിന്നുള്ള ലൈംഗികച്ചുവയുള്ള മെസേജുകളോ ചാറ്റുകളോ ബ്ലോക്ക് ചെയ്യുക.
* സ്മാര്‍ട്ടു ഫോണുകളില്‍ എടുക്കുന്ന ഫോട്ടോകളില്‍ ജിപിഎസ് ലൊക്കേഷന്‍ ടാഗ് ആകുന്നതിനാല്‍ അവ ശ്രദ്ധിച്ചു മാത്രം ഷെയര്‍ ചെയ്യുക.
* കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കുക.
* അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കാനോ നിങ്ങളുടെ ഫോട്ടോ മറ്റുള്ളവര്‍ എടുക്കാനോ പാടുള്ളതല്ല
* ഓണ്‍ലൈനില്‍ സൗജന്യമായി ഗെയിം കളിക്കുന്നതിനായി നിങ്ങളുടെ പേരോ, മേല്‍വിലാസമോ മറ്റു വിവരങ്ങളോ കൊടുക്കാതിരിക്കുക.

സീമ
വിവരങ്ങള്‍ക്കു കടപ്പാട് കേരള പോലീസ് * ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എറണാകുളം

Related posts