മല്യയുടെ പാസ്‌പോര്‍ട്ട് അസാധുവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം

bis-milyaന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് അസാധുവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയ റക്ടറേറ്റ് നടപടി സ്വീകരിക്കും. ഐഡിബിഐ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു മല്യക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം മൂലമാണു നടപടിക്കൊരുങ്ങുന്നത്. കേസുമാ യി ബന്ധപ്പെട്ടു മൂന്നു തവണയാണ് അദ്ദേഹത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മല്യ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

നിലവില്‍ ലണ്ടനില്‍ കഴിയുന്നുവെന്നു കരുതുന്ന മല്യയുടെ പാസ്‌പോര്‍ട്ട് അസാധുവാക്കിയാല്‍ അദ്ദേഹത്തിന് അവിടെ നിയമ നടപടി നേരിടേണ്ടി വരും. ഈ നീക്കത്തിനാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയാറെടുക്കുന്നത്. കേസിന്റെ തുടര്‍നടപടിക്കായി അനിവാര്യമായ നടപടി സ്വീകരിക്കുമെന്നു നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. മല്യക്കെതിരേ ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ്പുറപ്പെടുവിക്കാന്‍ കേന്ദ്ര ഏജന്‍സി കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ സാധിക്കില്ലെന്നു മല്യ കഴിഞ്ഞ ആഴ്ച അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. കേസിന്റെ തുടര്‍ നടപടികളില്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് സഹകരിക്കുമെന്നും മല്യ ഉറപ്പ് നല്കിയിട്ടുണ്ട്. മാര്‍ച്ച് 18നും ഏപ്രില്‍ രണ്ടിനും മല്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നേരിട്ടു ഹാജരാകാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒമ്പതിനു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പ്രതി മൂന്നു തവണ ഹാജരാകാതിരുന്നാല്‍ പാസ്‌പോര്‍ട്ട് അസാധുവാക്കുകയോ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയോ ചെയ്യാമെന്നു നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

എന്നാല്‍, സുപ്രീം കോടതി നടപടി നേരിടുന്ന ഈ കേസിലെ വായ്പകള്‍ തീര്‍ക്കാ ന്‍ താന്‍ തയാറാണെന്നും അതിനുകുറച്ചുകൂടി സമയം അനുവദിക്കണമെന്നും മല്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.വിവിധ ബാങ്കുകള്‍ക്കായി 9,000 കോടി രൂപയാണു മല്യ നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ മല്യയ്ക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തുമുള്ള മുഴുവന്‍ സ്വത്ത് വിവരങ്ങളും സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ലണ്ടനിലുണെ്ടന്നാണു വിവരം.

Related posts