മഴക്കാലപൂര്‍വ ശുചീകരണം: അവലോകനയോഗം ചേര്‍ന്നു

kkd-wasteതിരുവനന്തപുരം : മഴക്കാലത്തിനു മുന്നോടിയായി അടിയന്തിരമായി പ്രാവര്‍ത്തികമാക്കേണ്ട ശുചീകരണ പ്രവര്‍ത്തനവും അതുവഴി സാംക്രമിക രോഗങ്ങള്‍ തടയുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മേയറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പേ അടിയന്തിര പ്രാധാന്യം നല്‍കി പരിഹരിക്കേണ്ട വിഷയങ്ങള്‍ക്കായി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഒരു പ്രത്യേക കര്‍മ പരിപാടിക്കു യോഗം രൂപം നല്‍കി. 23 മുതല്‍ ഇതനുസരിച്ചുള്ള  പരിപാടികള്‍ നടപ്പിലാക്കുകയും പ്രതിദിന അവലോകനം നടത്തുകയും ചെയ്യും.  വിവിധ സര്‍ക്കിള്‍ പരധിയില്‍ വരുന്ന ഓടകളടക്കമുള്ള ശുചീകരണ പ്രവര്‍ത്തനം സംബന്ധിച്ച് ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ വിശദീകരം നടത്തി.

ദ്രുതഗതിയില്‍ പരിഹരിക്കേണ്ട വിഷയത്തില്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു ഹെല്‍ത്ത് സര്‍വീസസ് സജ്ജമാണെന്നു അറിയിച്ചു. എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പരിസരത്തു അടിയന്തിര ശ്രദ്ധ ചെലുത്തി ശുചീകരണ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ മലേറിയ അടക്കമുള്ള കേരളത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്തിട്ടുള്ള രോഗങ്ങള്‍ തടയുവാന്‍ കഴിയുകയുള്ളൂ. അപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നു മേയര്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാഗോപാല്‍, ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ്കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, മരാമത്തു ചെയര്‍പേഴ്‌സണ്‍ സഫീറാ ബീഗം, അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, നഗരസഭാ സെക്രട്ടറി എം. നിസാറുദീന്‍, ഹെല്‍ത്ത് ഓഫീസര്‍, ഡെപ്യൂട്ടി ഡിഎംഒ, കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts