മുതിര്‍ന്ന പൗരന്മാര്‍ക്കു ബിസിനസില്‍നിന്നു വരുമാനമില്ലെങ്കില്‍ മുന്‍കൂര്‍ നികുതിയില്‍ ഇളവ്

BIS-taxനികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ നികുതിബാധ്യത വരുന്ന നികുതിദായകര്‍ മുന്‍കൂറായി നികുതി അടയ്ക്കണം. എന്നാല്‍, ഇന്ത്യയില്‍ റെസിഡന്റായിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ബിസിനസില്‍നിന്നും പ്രൊഫഷനില്‍നിന്നും വരുമാനം ഒന്നുമില്ലെങ്കില്‍ മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ടതില്ല. അതായത് മുന്‍കൂര്‍ നികുതിയില്‍നിന്നും കിഴിവ് ലഭിക്കണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. 1) നികുതിദായകന്‍ വ്യക്തിയായിരിക്കണം. 2) നികുതിദായകന്‍ ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയില്‍ റെസിഡന്റായിരിക്കണം 3) നികുതിദായകന് പ്രസ്തുത സാമ്പത്തികവര്‍ഷത്തില്‍ എന്നെങ്കിലും 60 വയസില്‍ കൂടിയിരിക്കണം. 4) നികുതിദായകന് ബിസിനസ്സില്‍നിന്നും പ്രൊഫഷനില്‍നിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്.

ഇതൊരു ഉദാഹരണ സഹിതം വ്യക്തമാക്കാം. റിട്ടയര്‍ ചെയ്ത വ്യക്തിക്ക് വാടകയിനത്തില്‍ പ്രതിമാസം 50,000 രൂപ വീതം ലഭിക്കുന്നു. അദ്ദേഹത്തിന് ബിസിനസില്‍നിന്നും പ്രൊഫഷനില്‍നിന്നും വരുമാനം ഒന്നുമില്ല. അദ്ദേഹം ഇന്ത്യയില്‍ റെസിഡന്റാകയാല്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട നാലു വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന് മുന്‍കൂര്‍ നികുതി ബാധ്യതയുണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെല്‍ഫ് അസസ്‌മെന്റ് ടാക്‌സായി അടച്ചാല്‍ മാത്രം മതി.

ആദായനികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലുണെ്ടങ്കില്‍ മാത്രമേ മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ടതായിട്ടുള്ളൂ. 10,000 രൂപയില്‍ കൂടുതല്‍ വരുന്ന സാഹചര്യങ്ങളിലും മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചിട്ടുണെ്ടങ്കില്‍ മുന്‍കൂര്‍ നികുതി ബാധ്യത ഉണ്ടാകുന്നതല്ല.

എന്നാല്‍, ഇന്ത്യയില്‍ റെസിഡന്റല്ലാത്ത വ്യക്തികള്‍ക്ക് മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കുന്നതല്ല. ഇന്ത്യയില്‍ റെസിഡന്റല്ലാത്ത വ്യക്തികള്‍ക്ക് ബിസിനസില്‍നിന്നും പ്രൊഫഷനില്‍നിന്നും വരുമാനം ഇല്ലെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ ആണെങ്കില്‍ പോലും മറ്റു വരുമാനങ്ങളുണെ്ടങ്കില്‍ മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ടതായിട്ടുണ്ട്. മുന്‍കൂര്‍ നികുതിയില്‍ ഒഴിവ് ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന വ്യവസ്ഥ നികുതിദായകന്‍ വ്യക്തിയായിരിക്കണമെന്നുള്ളതാണ്. അതായത് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളോ കമ്പനികളോ മറ്റു സ്റ്റാറ്റസിലുള്ളവരോ ഈ കിഴിവിന് അര്‍ഹരായിരിക്കുകയില്ല.

മുന്‍കൂര്‍ നികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബര്‍ 15നു മുമ്പ്

2016-17 സാമ്പത്തികവര്‍ഷത്തിലെ മുന്‍കൂര്‍ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബര്‍ 15നു മുമ്പായിട്ടാണ് എല്ലാ നികുതിദായകരും അടയ്‌ക്കേണ്ടത്. മുന്‍കാലങ്ങളില്‍ കമ്പനികള്‍ ഒഴികെയുള്ള എല്ലാ നികുതിദായകരുടെയും മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു ആയിരുന്നു സെപ്റ്റംബര്‍ 15നു മുമ്പ് അടയ്‌ക്കേണ്ടത്. എന്നാല്‍, പുതിയ നികുതി നിയമപ്രകാരം എല്ലാ നികുതിദായകരും മുന്‍കൂര്‍ നികുതി നാലു തവണകളായി അടയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നു. 2016-17 സാമ്പത്തികവര്‍ഷത്തിലെ ആദ്യഗഡു 2016 ജൂണ്‍ മാസം 15നോ അതിനോ മുമ്പോ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിന്റെ 15 ശതമാനമായിരുന്നു ജൂണ്‍ 15 നോ അതിനു മുമ്പോ അടയ്‌ക്കേണ്ടിയിരുന്നത്. രണ്ടാമത്തെ ഗഡുവായി ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിന്റെ 45 ശതമാനത്തില്‍നിന്ന് ആദ്യ ഗഡുവായി അടച്ച തുക കിഴിച്ച് സ്രോതസില്‍നിന്നു പിടിച്ച നികുതിയും കിഴിച്ച് ബാക്കി വരുന്ന തുകയാണ് അടയ്‌ക്കേണ്ടത്.

അനുമാന നികുതിദായകര്‍ മുന്‍കൂര്‍ നികുതി മാര്‍ച്ച് 15നു മുമ്പ് മാത്രം

ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനമോ അതില്‍ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അടച്ച് കോമ്പൗണ്ട് ചെയ്യുന്ന നികുതിദായകര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന മുന്‍കൂര്‍ നികുതി നിയമം ബാധകമല്ല. അങ്ങനെയുള്ള നികുതിദായകര്‍ മുഴുവന്‍ നികുതിയും ഒറ്റത്തവണയായി മാര്‍ച്ച് മാസം 15നു മുമ്പായി അടച്ചാല്‍ മതിയാകുന്നതാണ്. അതായത് 2016-17 സാമ്പത്തികവര്‍ഷത്തിലേക്കുള്ള മുന്‍കൂര്‍ നികുതി അനുമാന നികുതി അടയ്ക്കുന്ന നികുതിദായകര്‍ 2017 മാര്‍ച്ച് 15നു മുമ്പായി ഒറ്റത്തവണയായി അടയ്ക്കാവുന്നതാണ്.

നികുതിദായകന് മൂലധനനേട്ടം ലഭിച്ചിട്ടുണെ്ടങ്കില്‍ അതിന്റെ മുഴുവന്‍ നികുതിയും ഒറ്റത്തവണയായി അടുത്ത നിര്‍ദ്ദിഷ്ട തീയതിക്കു മുമ്പായി അടയ്‌ക്കേണ്ടതുണ്ട്. മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട നിര്‍ദ്ദിഷ്ട തീയതികള്‍ ജൂണ്‍ 15, സെപ്റ്റംബര്‍ 15, ഡിസംബര്‍ 15, മാര്‍ച്ച് 15 എന്നിവയാണ്. മുന്‍കൂര്‍ നികുതിയില്‍ കുറവുവന്നാല്‍ ആദായനികുതി നിയമം 234 ബി, സി എന്നീ വകുപ്പുകള്‍ അനുസരിച്ച് പലിശ നല്‌കേണ്ടതായി വരും. മുന്‍കൂര്‍ നികുതിക്ക് വേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാര്‍ഥ വരുമാനത്തിനേക്കാള്‍ 90 ശതമാനത്തില്‍ കുറവായിട്ടാണ് വരുന്നതെങ്കില്‍ കുറവു വന്ന നികുതിയുടെ മേല്‍ പലിശ ചുമത്തപ്പെടുന്നതാണ്. കൂടാതെ ആദായനികുതി ഓഫീസില്‍നിന്നു പിഴ ചുമത്തുന്നതിനുള്ള നോട്ടീസും ലഭിച്ചേക്കാം. എന്തുകൊണ്ടാണ് കണക്കാക്കപ്പെട്ട വരുമാനം കുറഞ്ഞതെന്നും മനഃപൂര്‍വ്വം വരുത്തിയ വീഴ്ചയല്ലായെന്നും നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയാല്‍ പിഴയില്‍ നിന്നും ഒഴിവ് ലഭിക്കും.

ബിസിനസില്‍നിന്നോ പ്രൊഫഷനില്‍നിന്നോ ഉള്ള വരുമാനത്തിന്റെ കൂടെ മറ്റു വരുമാനങ്ങള്‍ ഉണെ്ടങ്കില്‍ അവയുംകൂടി കണക്കിലെടുത്തുവേണം മുന്‍കൂര്‍ നികുതി നിശ്ചയിക്കാന്‍. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയില്‍നിന്നും പത്തു ശതമാനം നിരക്കില്‍ മാത്രമാണ് റെസിഡന്റ് സ്റ്റാറ്റസിലുള്ള നികുതിദായകരുടെ പക്കല്‍നിന്നും സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പരമാവധി നികുതി നിരക്കുകള്‍ 30 ശതമാനമായതിനാല്‍ സ്രോതസില്‍ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങള്‍ കൂടി കണക്കിലെടുത്തുവേണം മുന്‍കൂര്‍ നികുതിക്ക് വേണ്ടിയുള്ള മൊത്ത വരുമാനം നിശ്ചയിക്കുന്നത്.

Related posts