റബര്‍ കുതിപ്പ് തുടരുന്നു

bis-rubberകോട്ടയം: റബര്‍വിലയിലെ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ച്ചയ്ക്ക് ആനുപാതികമായാണ് ഇവിടെയും വില കയറുന്നത്. റബര്‍ കാര്യമായി വിപണിയില്‍ എത്താത്തതും കയറ്റത്തെ സഹായിക്കുന്നു.ഇന്നലെ റബര്‍ബോര്‍ഡ് നല്കിയ നിരക്ക് പ്രകാരം ആര്‍എസ്എസ് നാല് ഇനം വില 139 രൂപയായി. ഇന്നലെ മാത്രം നാലു രൂപയാണു കിലോഗ്രാമിനു വര്‍ധിച്ചത്. ഈ മാസം ഒന്നാം തീയതി 115 രൂപയായിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു ഈ വര്‍ഷം ഏറ്റവും താണവിലയായ 91 രൂപയില്‍ വ്യാപാരം നടന്നത്. അതിനേക്കാള്‍ 48 രൂപ (52.75 ശതമാനം) കൂടുതലാണ് ഇന്നലത്തെ വില.

ആര്‍എസ്എസ് അഞ്ച് ഫെബ്രുവരിയിലെ 87 രൂപയില്‍നിന്ന് ഇന്നലെ 136 രൂപയിലെത്തി. 49 രൂപ (56.32 ശതമാനം) യാണു വര്‍ധന. ഇന്നലെ മാത്രം നാലു രൂപ വര്‍ധിച്ചു.ഐഎസ്എന്‍ആര്‍ 20 126 രൂപയിലെത്തിയപ്പോള്‍ ഈ വര്‍ഷത്തെ താണ നിലയില്‍നിന്ന് 50.9 ശതമാനം ഉയരത്തിലായി. ലാറ്റക്‌സ് 78.2 രൂപയില്‍നിന്ന് 110.95 രൂപയിലേക്കു കയറി. 42 ശതമാനം ഉയര്‍ച്ച മാത്രം.

ക്രൂഡ് ഓയില്‍ വിലയുടെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയിലും വില കയറുകയാണ്. ബാങ്കോക്കില്‍ ആര്‍എസ്എസ്-3 ന്റെ വില ഇന്നലെ 118.76 രൂപയായി. ജനുവരിയിലെ താണ നിലയില്‍നിന്ന് 54.8 ശതമാനം കൂടുതലാണിത്. ടോക്കിയോ അവധി വിപണി (ടോകോം)യില്‍ നാലുമാസ കോണ്‍ട്രാക്റ്റുകള്‍ 200 യെന്നിനു മുകളിലായി.രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കയറുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 46.1 ഡോളര്‍ വരെ കയറിയിട്ട് അല്പം താണു. ഡബ്‌ള്യുടിഐ ഇനം 44 ഡോളറിനു മുകളിലായി.

Related posts