റബറിനു വീണ്ടും തിരിച്ചടി; വെളിച്ചെണ്ണയ്ക്കും വിലത്തകര്‍ച്ച

bis-rubberവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: പുതിയ ഉയരങ്ങള്‍ സ്വന്തമാക്കാന്‍ ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബര്‍ നടത്തിയ നീക്കത്തിനു വീണ്ടും തിരിച്ചടി. കൊപ്ര വരവ് ഉയര്‍ന്നതിനിടയില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം ചുരുങ്ങിയത് നാളികേരോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കി. കര്‍ണാടകത്തില്‍നിന്നുള്ള കുരുമുളക് പ്രവാഹം വാങ്ങലുകാരെ രംഗത്തുനിന്നു പിന്തിരിപ്പിച്ചു. സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം.

റബര്‍

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് സാമ്പത്തികമേഖല പുഷ്ടിപ്പെടുത്താന്‍ നടത്തിയ നീക്കം ഡോളറിനെ തളര്‍ത്തിയെങ്കിലും ഈ അവസരത്തില്‍ ജാപ്പനീസ് യെന്‍ മികവു കാഴ്ചവച്ചത് റബറിനു തിരിച്ചടിയായി. ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിലെ അനുകൂല സാധ്യതകള്‍ ഒരു വിഭാഗം ഓപ്പറേറ്റര്‍മാരെ റബറിലേക്കും ആകര്‍ഷിച്ചത് ഉത്പന്നത്തിന്റെ തിരിച്ചുവരവിന് ആയുസ് പകരുമെന്ന് ഉത്പാദന രാജ്യങ്ങള്‍ കണക്ക് കൂട്ടി. എന്നാല്‍, നാണയവിപണിയിലെ പുതിയ സംഭവവികാസങ്ങള്‍ അവധി വ്യാപാരത്തില്‍ റബറിനെ സാങ്കേതികമായി തളര്‍ത്തുന്നു. ടോക്കോമില്‍ ഏപ്രില്‍ അവധിക്ക് കിലോ 177 യെന്നിനു മുകളില്‍ ഇടം കണെ്ടത്താന്‍ കഴിയാഞ്ഞത് ഇടപാടുകാരെ ലാഭമെടുപ്പിലേക്കു തിരിച്ചു. ഇതോടെ സാങ്കേതികമായി റബറില്‍ സെല്‍ സിഗ്നല്‍ ലഭിച്ചത് ഫണ്ടുകളെ വീണ്ടും വില്പനയ്ക്കു പ്രേരിപ്പിച്ചു. അതേ സമയം, വാരാന്ത്യം ഒപെക് വീണ്ടും ഒത്തുചേരും. ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ ഉത്പാദകരാജ്യങ്ങള്‍ യോജിപ്പിലെത്തിയാല്‍ എണ്ണവിപണിയില്‍ അനുകൂല തരംഗം പ്രതീക്ഷിക്കാം. ഡെയ്‌ലി ചാര്‍ട്ടില്‍ ക്രൂഡ് ഓയില്‍ ഓവര്‍ ബോട്ടായതിനാല്‍ 38 ഡോളറില്‍ നീങ്ങുന്ന ക്രൂഡ് വീണ്ടും 32-30 ഡോളര്‍ റേഞ്ചിലേയ്ക്ക് ഒരു തിരുത്തലിനുള്ള സാധ്യതകളും തെളിയുന്നു.

തായ്‌ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും റബര്‍ കയറ്റുമതിക്ക് നിയന്ത്രണം വരുത്തിയതു വ്യാവസായിക മേഖലയില്‍ വരും മാസങ്ങളില്‍ ഷീറ്റ് ക്ഷാമത്തിന് ഇടയാക്കും. ഇതിനിടെ വരള്‍ച്ച മൂലം കേരളത്തില്‍ ടാപ്പിംഗ് സ്തംഭിച്ചു. ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് 10,000ല്‍നിന്ന് 11,000 വരെ ഉയര്‍ത്തിയ ശേഷം 10,650ക്കു താഴ്ന്നു. അഞ്ചാം ഗ്രേഡ് 9,900ല്‍നിന്ന് 10,550 രൂപയായി.

വെളിച്ചെണ്ണ

ഗ്രാമീണമേഖലകളില്‍നിന്നുള്ള പച്ചത്തേങ്ങയുടെയും കൊപ്രയുടെയും പ്രവാഹത്തിനു മുന്നില്‍ മില്ലുകാരുടെ ആത്മവിശ്വാസത്തിനു മങ്ങലേറ്റു. വെളിച്ചെണ്ണ റിലീസിംഗ് നിയന്ത്രിച്ച് രണ്ടാഴ്ചയിലേറെയായി വിപണിയെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിച്ച മില്ലുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചരക്ക് വില്പനയ്ക്കിറക്കാന്‍ തിടുക്കപ്പെട്ടു. വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാന്‍ഡ് ഉയരാഞ്ഞതും കൊപ്രയാട്ട് വ്യവസായികളെ സമ്മര്‍ദത്തിലാക്കി. ഇതോടെ കൊച്ചിയില്‍ വെളിച്ചെണ്ണവില 8,300ല്‍നിന്ന് 7,700ലേക്ക് ഇടിഞ്ഞു. രണ്ടാഴ്ചകൊണ്ട് എണ്ണവില ക്വിന്റലിന് 1,000 രൂപ താഴ്ന്നു. കൊപ്രവില 5,690ല്‍നിന്ന് 5,280 രൂപയായി. തമിഴ്‌നാട്ടില്‍ കാങ്കയത്ത് എണ്ണ 7,000ലും കൊപ്ര 4,950ലുമാണ്.

കുരുമുളക്

കര്‍ണാടകത്തില്‍ കുരുമുളകു വിളവെടുപ്പു പുരോഗമിച്ചതോടെ പുതിയ മുളകിറക്കാന്‍ തോട്ടം മേഖല തിടുക്കപ്പെട്ടു. കാര്‍ഷികച്ചെലവുകള്‍ മുന്‍നിര്‍ത്തി കര്‍ഷകര്‍ മുളകുവില്പന നടത്തിയത് വിലയെ ബാധിച്ചു. കുരുമുളകിന്റെ ലഭ്യത ഉയര്‍ന്നതോടെ അന്തര്‍സംസ്ഥാന ഇടപാടുകാര്‍ മുളകുസംഭരണം കുറച്ചത് തിരിച്ചടിയായി. കയറ്റുമതി ഓര്‍ഡറുകളുടെ അഭാവം മൂലം ഗാര്‍ബിള്‍ഡ് കുരുമുളക് 65,000 രൂപയായും അണ്‍ ഗാര്‍ബിള്‍ഡ് 62,000 രൂപയായും കുറഞ്ഞു.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്ന ശേഷം ഇടിഞ്ഞു. ആഭരണവിപണികളില്‍ പവന്‍ 21,480 രൂപയില്‍നിന്ന് 21,600 വരെ കയറി ഇടപാടുകള്‍ നടന്നു. വാരാന്ത്യം വിദേശ മാര്‍ക്കറ്റുകളിലെ തളര്‍ച്ചയെത്തുടര്‍ന്ന് നിരക്ക് 21,280 രൂപയായി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,260 ഡോളറില്‍നിന്ന് 1,250 ഡോളറായി.

Related posts