വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാര്‍

womenവിവാഹദിനത്തില്‍ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെണ്‍മനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് ഷൈന്‍ ബനവന്‍ എന്ന ഫാഷന്‍ ഡിസൈനര്‍. ഒരു തയ്യല്‍ മെഷീനില്‍ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ ഇപ്പോള്‍ ദക്ഷിണേന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഷൈന്‍ ബനവന്റെ കാനാട്ട് ക്രിയേഷന്‍സും കാനാട്ട് ഒറിജിനല്‍സും. ഗൗണ്‍ വില്‍പനയിലൂടെ ഷൈന്‍ പ്രതിവര്‍ഷം സ്വന്തമാക്കുന്നത് മൂന്നു കോടി രൂപയാണ്. ഈ വനിതാസംരംഭകയുടെ വിജയഗാഥ വായിക്കാം…

സൂചിയും നൂലുമായി ചങ്ങാത്തം കൂടിയ ബാല്യം

കുട്ടിക്കാലത്ത് മറ്റു കുട്ടികള്‍ ഓരോരോ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ തൃശൂരില്‍ നിന്നു ബംഗളൂരുവില്‍ താമസമുറപ്പിച്ച എലവത്തിങ്കല്‍ വാറുണ്ണി-ലിസി ദമ്പതികളുടെ മൂന്നു മക്കളിലൊരാളായ ഷൈനു താല്‍പര്യം തയ്ക്കാനായിരുന്നു. ആ കൊച്ചു പെണ്‍കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ സൂചിയുടെയും നൂലിന്റെയും ലോകത്തേക്ക് കടന്നിരുന്നു. തയ്യലില്‍ അസാധാരണ മികവ് പ്രകടിപ്പിച്ച അമ്മയില്‍ നിന്നു പകര്‍ന്നുകിട്ടിയ അറിവാണ് ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നു ബിഎസ്‌സി ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ക്ലോത്തിംഗ് ബിരുദം നേടാന്‍ ഷൈനിനു പ്രേരകമായതും.

പരീക്ഷണം തയ്യല്‍ മെഷീനില്‍ നിന്ന്

1993 ല്‍ തളിപ്പറമ്പിലെ പ്രശസ്തമായ ലൂര്‍ദ്ദ് ആശുപത്രി ഉടമ ഡോ.കെ.ജെ.ദേവസ്യയുടെ മകന്‍ ഡോ.ജോസഫ് ബനവന്റെ ഭാര്യയായി ഷൈന്‍ എത്തി. സ്ത്രീകള്‍ വെറുതെ വീട്ടിലിരിക്കരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഭര്‍ത്താവ് ഡോ.ബനവന്‍. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററുടെ പദവി ഉള്‍പ്പെടെ വച്ചുനീട്ടിയെങ്കിലും പഠിച്ച കാര്യങ്ങള്‍ ഉപയോഗപ്പെടുത്താനായിരുന്നു ഷൈനിനു താല്‍പര്യം. താരതമ്യേന ചെറിയ പട്ടണമായ തളിപ്പറമ്പില്‍ ഇതിന് എന്തെങ്കിലും സാധ്യതയുണേ്ടാ എന്നു ചിന്തിക്കാതെ തന്നെ ഒരു തയ്യല്‍ മെഷീനില്‍ നിന്നാരംഭിച്ച പരീക്ഷണമാണു ഷൈന്‍ ഇന്നുണ്ടാക്കിയിരിക്കുന്ന ഈ വിജയത്തിന്റെ പിന്‍ബലം.

ആദ്യം മംഗലാപുരം മാര്‍ക്കറ്റില്‍ ഗൗണ്‍ വില്‍പന നടത്തിയെങ്കിലും അത് അത്ര വിജയം കണ്ടില്ല. തുടര്‍ന്ന് എറണാകുളത്തെ വന്‍കിട വസ്ത്രവ്യാപാരികളുമായി ബന്ധപ്പെട്ടതോടെയാണ് മുന്നിലേക്കുള്ള മാര്‍ഗം തുറന്നുകിട്ടിയതെന്ന് ഷൈന്‍ ബനവന്‍ പറയുന്നു. കാനാട്ട് ക്രിയേഷന്‍സ് എന്ന ബ്രാന്‍ഡില്‍ കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു തുടക്കം. ഷൈന്‍ രൂപകല്‍പ്പന ചെയ്ത വൈവിധ്യങ്ങളായ കുട്ടിയുടുപ്പുകള്‍ക്ക് ആവശ്യക്കാരേറി. പല വമ്പന്‍ വസ്ത്രാലയങ്ങളും ഈ തളിപ്പറമ്പുകാരിയെ തേടിയെത്തിത്തുടങ്ങി.

വെഡ്ഡിംഗ് ഗൗണുകളുടെ പിറവി

വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് വെഡ്ഡിംഗ് ഗൗണുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. 2007 ല്‍ എറണാകുളത്തെ ഒരു വന്‍കിട വസ്ത്രവ്യാപാരിക്കു വേണ്ടിയാണ് വിവാഹഗൗണ്‍ ആദ്യമായി തയാറാക്കിയത്. ക്രിസ്ത്യന്‍ വധുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ആരംഭിച്ചതെങ്കിലും ഇന്ന് എല്ലാ മതവിഭാഗക്കാരുടെയും വിവാഹസല്‍ക്കാരങ്ങളില്‍ ഷൈന്‍ ബനവന്റെ ഗൗണുകള്‍ തെരഞ്ഞെടുക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്റഡ് ഷോപ്പുകളിലെല്ലാം ഷൈനിന്റെ വെഡ്ഡിംഗ് ഗൗണുകള്‍ ലഭ്യമാണ്.

സാരി ഡിസൈനിംഗ് മേഖലയിലും തന്റേതായ കരവിരുതു പ്രകടിപ്പിച്ച ഷൈന്‍ ബനവന്‍ ബെഡ്ഷീറ്റുകള്‍, പില്ലോ കവറുകള്‍ എന്നിവയിലേക്കും കുട്ടിയുടുപ്പുകളുടെ നിര്‍മാണത്തില്‍ കൂടുതലായും ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയിലാണ്. സ്ത്രീകൂട്ടായ്മകളെ കൂടുതലായി ഉള്‍പ്പെടുത്തി അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതികള്‍ ചെയ്യണമെന്ന ആഗ്രഹവും ഇവര്‍ മറച്ചുവെയ്ക്കുന്നില്ല. ആശുപത്രി തിരക്കുകള്‍ക്കിടയിലാണെങ്കിലും ഭര്‍ത്താവ് ഡോ. ജോസഫ് ബനവന്‍ അത്യാവശ്യഘട്ടങ്ങളില്‍ എല്ലാ സഹായങ്ങളും ചെയ്യാറുണെ്ടന്നും ഷൈന്‍ പറയുന്നു.

വിറ്റുവരവ് മൂന്നുകോടി രൂപ

പ്രതിവര്‍ഷം മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷന്‍സിന്റെ വിറ്റുവരവ്. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേന്‍മയും വില്‍പ്പനാനന്തര സേവനങ്ങളുമാണ് കാനാട്ട് ക്രിയേഷന്‍സിന്റെ ഈ വിജയത്തിന്റെ പിന്‍ബലം. ഗൗണ്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുടെ നിര്‍മാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈന്‍ തുണികളും മറ്റ് നിര്‍മാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ ഷൈന്‍ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെ ടെക്‌സ്റ്റൈല്‍ രംഗത്തു നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഇന്നു നിലവില്‍ ഉണെ്ടങ്കിലും പരമ്പരാഗതമായ രീതിയില്‍ പെന്‍സിലും സ്‌കെയിലും കടലാസും ഉപയോഗിച്ചുതന്നെയാണ് തന്റെ ഡിസൈനുകള്‍ പിറവിയെടുക്കുന്നതെന്ന് ഷൈന്‍ ബനവന്‍ പറയുന്നു. സ്ത്രീകള്‍ക്ക് തൊഴിലുറപ്പാക്കാന്‍ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യല്‍ രംഗത്തുള്ളതെന്ന് 23 വര്‍ഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈന്‍ ബനവന്‍ സമര്‍ഥിക്കുന്നു.

ഏതു ഡിസൈനും സ്വന്തമാക്കാം

women1
ആവശ്യക്കാര്‍ക്ക് ഏതു തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ നിന്നു സ്വന്തമാക്കാം. 5000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിംഗ്് ഗൗണുകളാണ് നിര്‍മിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിഫ്റ്റ് കാമ്പസില്‍ നിന്നു വസ്ത്രനിര്‍മാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തന്‍ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നുണെ്ടന്നു ഷൈന്‍ പറയുന്നു.

കൂടെ സാമൂഹ്യ പ്രവര്‍ത്തനവും

രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകള്‍ക്കിടയിലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഷൈന്‍ സമയം കണെ്ടത്തുന്നുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയില്‍ ഫാക്ടറിയും പട്ടുവം, മരിയപുരം കോണ്‍വെന്റുകളില്‍ സബ് സെന്ററുകളും ഇപ്പോള്‍ കാനാട്ട് ക്രിയേഷന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് വനിതാ വിഭാഗം കണ്‍വീനറും വൈഡബ്‌ള്യുസിഎ കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റുമാണ്. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, ലയണ്‍സ് ക്ലബ്ബ് ഓഫ് കണ്ണൂര്‍, ബംഗളൂരു ഗാര്‍ഡന്‍ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. അഥീന എസ്.ബെനവന്‍ ഏക മകളാണ്.

വാര്‍ത്തയും ചിത്രങ്ങളും:
കരിമ്പം കെ.പി.രാജീവന്‍

Related posts