ചിറ്റൂർ: വണ്ണാമടയിൽ സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോപ്പിൽ അറവുമാലിന്യം നിക്ഷേപിച്ചതിനെതിരേയും പരിസര മലിനീകരണത്തിനുമെതിരേ നാട്ടുകാർ തഹസീൽദാർക്ക് പരാതി നല്കി. എരുത്തേന്പതി പഞ്ചായത്തിൽ വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ രാജീവ് കോളനിക്കരികേ തെങ്ങിൻതോപ്പിലാണ് ആശുപത്രി, അറവുമാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്.
വളമായി ഉപയോഗിക്കുന്നതിനാണ് ഇറച്ചിമാലിന്യം നിക്ഷേപിച്ചിരിക്കുന്നതെന്നാണ് തോപ്പുടമയുടെ വിശദീകരണം. വൻതുക പ്രതിഫലം വാങ്ങിയാണ് കോളനിയിലെ വീടുകൾക്കുസമീപം മാലിന്യം നിക്ഷേപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രിയിലാണ് മാലിന്യം കയറ്റിയ വാഹനങ്ങൾ തോപ്പിലേക്ക് എത്തുന്നത്.
പകൽസമയത്ത് നാട്ടുകാർ വാഹനം തടയുന്നത് ഒഴിവാക്കാനാണ് രാത്രിസമയത്ത് മാലിന്യം കൊണ്ടുവരുന്നത്. രണ്ടുടണ്‍ മാലിന്യം എട്ടു വലിയ കുഴികളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതുമൂലം കുടിവെള്ളസ്രോതസുകൾ മലിനമാകുമെന്നു തഹസീൽദാർ, കൊഴിഞ്ഞാന്പാറ പോലീസ്, വണ്ണാമട ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കു നാട്ടുകാർ നല്കിയ പരാതിയിൽ പറയുന്നു.