ശക്തി ഗ്രൂപ്പ് ക്ഷീരമേഖലയില്‍ വലിയ വികസനത്തിന്

bis-sakthiകൊച്ചി: കോയമ്പത്തൂര്‍ ആസ്ഥാനമായ എബിടി ഇന്‍ഡസ്ട്രീസിന്റെ ഡെയറി വിഭാഗമായ ശക്തി വലിയ വികസനപദ്ധതി നടപ്പാക്കുന്നു. കേരളത്തില്‍ രണ്ടു പാക്കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങും. പൊള്ളാച്ചിയില്‍നിന്നു ടാങ്കറുകളില്‍ പാക്കിംഗ് കേന്ദ്രങ്ങളില്‍ പാല്‍ എത്തിച്ച് അവിടെനിന്നു വിതരണശൃംഖലയിലേക്കു നല്‍കും. എറണാകുളത്തിനും കോഴിക്കോടിനും അടുത്താകും പാക്കിംഗ് കേന്ദ്രങ്ങള്‍.

ഇപ്പോള്‍ നാലു ലക്ഷം ലിറ്റര്‍ പാല്‍ സംസ്കരണ ശേഷിയുള്ള കമ്പനി 2020 ഓടെ പ്രതിദിനശേഷി പത്തു ലക്ഷം ലിറ്റര്‍ ആയി വര്‍ധിപ്പിക്കും. കൃഷ്ണഗിരിയില്‍ ഒരു യൂണിറ്റുകൂടി ആരംഭിക്കുമെന്നും ഡെയറി ഡിവിഷന്‍ സീനിയര്‍ പ്രസിഡന്റ് സി.പി. ചാള്‍സ് പറഞ്ഞു. 6,000 കോടി രൂപ വിറ്റുവരവുള്ള എബിടി ഗ്രൂപ്പില്‍ ഡെയറി വിഭാഗത്തിന്റെ സംഭാവന 300 കോടി രൂപയാണ്. ഇത് 2025 ഓടെ 3,000 കോടിയിലേറെ ആക്കും.

മൂല്യവര്‍ധിത ക്ഷീരോത്പന്ന വിപണിയിലേക്കു ഗ്രൂപ്പ് ശക്തമായി കടന്നുചെല്ലുകയാണ്. ഐസ്ക്രീം, പനീര്‍, ചീസ്, സ്റ്റെറിലൈസ്ഡ് ഫ്‌ളേവേഡ് മില്‍ക്ക് തുടങ്ങിയ വലിയ വളര്‍ച്ചാസാധ്യതയുള്ള ഉത്പന്നങ്ങളിലാണ് ഗ്രൂപ്പ് ശ്രദ്ധിക്കുന്നത്. തൈര്, ലെസി, നെയ്യ്, സ്കിംഡ് മില്‍ക്ക് പൗഡര്‍, ഡെയറിവൈറ്റ്‌നര്‍ തുടങ്ങി നിലവിലുള്ള ഉത്പന്നശ്രേണിക്കു പുറമേയാണിത്.

കര്‍ഷകര്‍ക്കു ശാസ്ത്രീയമായ ക്ഷീരകൃഷിയില്‍ മാര്‍ഗനിര്‍ദേശം നല്‍കി പാല്‍ സംഭരണ ശൃംഖല സജീവമാക്കി നിര്‍ത്തുന്നുണ്ട് ഗ്രൂപ്പ്. ചെറുകിട കര്‍ഷകര്‍ക്കും കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും വേണ്ട സാങ്കേതിക ഉപദേശം, വെറ്ററിനറി സഹായം, തീറ്റ തുടങ്ങിയവ ഏര്‍പ്പാടു ചെയ്യുന്നുണ്ട് ഗ്രൂപ്പ്.1921 മുതല്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഗ്രൂപ്പ് ഓട്ടോമൊബൈല്‍, ഊര്‍ജം, വിദ്യാഭ്യാസം, ആതുരസേവനം, ഫിനാന്‍സ് തുടങ്ങി വിവിധ മേഖലകളിലായി 46 കമ്പനികള്‍ അടങ്ങിയതാണ്.

Related posts