പശു ചത്തത് പേപിടിച്ചാണെന്നറിഞ്ഞതോടെ ഭീതിയിലായി ഒരു ഗ്രാമം; ചത്ത പശുവിന്റെ പാല്‍ കുടിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍; സംഭവം പത്തനാപുരത്ത്

പത്തനാപുരം: പേ പിടിച്ചു ചത്ത പശുവിന്റെ പാല്‍ കുടിച്ചുവെന്ന സംശയത്തില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍ ഒരു ഗ്രാമം.ഗ്രാമത്തിലെ വീട്ടമ്മ നാലുമാസം മുന്‍പു വാങ്ങിയ പശു കഴിഞ്ഞ ഏഴിനു ചത്തു. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണു പശുവിനു പേ ഇളകിയതാണെന്ന് അറിയുന്നത്. സംഭവം പാട്ടായതോടെ പശുവിന്റെ പാല്‍ കുടിച്ചവരെല്ലാം കുത്തിവയ്‌പെടുക്കാന്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മറ്റും നെട്ടോട്ടമോടുകയാണ്. നാടു മുഴുവന്‍ ആശുപത്രിയിലെത്തിയതോടെ മരുന്നില്ലെന്ന കാരണം നിരത്തി മടക്കി വിടുകയാണ് അധികൃതര്‍. ഇതോടെ നാട്ടുകാരും ദുരിതത്തിലായി.

സമീപത്തെ മറ്റു താലൂക്ക് ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും മരുന്നില്ലെന്നാണു അവിടെയും മറുപടി. സ്ഥിരമായി ഈ പശുവിന്റെ പാല്‍ കുടിച്ചിരുന്ന ചിലര്‍ ആശങ്കയകറ്റാന്‍ മെഡിക്കല്‍ കോളജുകളിലും ചികിത്സ തേടിയെന്നാണു വിവരം. എന്നാല്‍ പാല്‍ കുടിക്കുന്നതിലൂടെ പേവിഷബാധ ഏല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് വെറ്റനറി ഡോക്ടര്‍മാര്‍ പറയുന്നത്. മിക്കവരും പാല്‍ തിളപ്പിച്ചു കുടിക്കുന്നതിനാലാണിത്. മാത്രമല്ല അന്തരീക്ഷവായുവിന്റെ സാന്നിദ്ധ്യത്തില്‍ അധികനേരം നില്‍ക്കാനുള്ള കഴിവ് ഈ അണുക്കള്‍ക്കില്ലതാനും. എന്നിരുന്നാലും ജനങ്ങളാകെ ആശങ്കാകുലരാണ്.

 

Related posts