കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു.
കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്.
പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ വിലയ്ക്കുള്ള വാച്ച് ആയിരുന്നു.
കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു പ്ലസ് വൺ വിദ്യാർഥിനി ആദിത്യയെ ക്വാറി കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
