ടെഹ്റാൻ: ഇറാനിലെ ഭരണകൂടത്തിനെതിരേ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ പുതിയ തലത്തിലേക്ക്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങൾ കത്തിച്ച് അതിൽനിന്നു സിഗരറ്റ് കൊളുത്തുന്ന സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഭരണകൂടത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. എക്സ്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്ത്.
ഇറാനിലെ കർക്കശമായ നിയമങ്ങളെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരേസമയം ചോദ്യം ചെയ്യുന്ന പ്രതീകാത്മകമായ പ്രതിഷേധമാണിത്. ഇറാനിൽ പരമോന്നത നേതാവിന്റെ ചിത്രം നശിപ്പിക്കുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അത് പരസ്യമായി ചെയ്തുകൊണ്ട് തങ്ങൾ ഭയപ്പെടുന്നില്ലെന്നാണ് സ്ത്രീകളുടെ പ്രഖ്യാപനം. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് ഇറാനിലെ യാഥാസ്ഥിതിക സമൂഹം മോശമായാണ് കാണുന്നത്.
നിർബന്ധിത ഹിജാബ് നിയമങ്ങൾക്കൊപ്പം ഇത്തരം സാമൂഹിക നിയന്ത്രണങ്ങളെയും തള്ളിക്കളയുന്നു എന്നതാണ് സ്ത്രീകൾ പറയുന്നത്. 2022-ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ വൻ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് പുതിയ രീതികൾ ഉടലെടുക്കുന്നത്.
നിലവിൽ ഇറാൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ജനങ്ങൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേതാക്കളുടെ പ്രതിമകൾ തകർക്കുന്നതും ചിത്രങ്ങൾ അഗ്നിക്കിരയാക്കുന്നതും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അധികാരികൾ കർശന മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിലൂടെ പടരുന്ന ഈ വിപ്ലവ വീര്യം കെടുത്താൻ ഇറാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ഇറാനിലെ സ്ത്രീകളുടെ പോരാട്ടത്തിന് വലിയ പിന്തുണയാണ് നൽകുന്നത്.
