മലപ്പുറം: വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസം വിൽപന നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു മുൻപും പന്നിയെ പിടിക്കാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിയത്.
ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി വിനീഷിനെതിരേ നേരത്തെയും കേസുകൾ ഉണ്ട്. കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്നും കൂടെ കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.