ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്‍സിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
28-ാമത് ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2025 ട്വന്റി20 ലോകകപ്പ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിനെത്തുടർന്നുള്ള ആഹ്ലാദമാണ് ദുരന്തമായി പരിണമിച്ചത്.
“ബംഗളൂരുവിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഭവത്തിന്റെ വെളിച്ചത്തിൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ അപെക്സ് കൗണ്‍സിൽ തീരുമാനിച്ചു”- ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ദേവജിത് സൈകിയ (ചെയർപേഴ്സണ്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ, രാജീവ് ശുക്ല എന്നിവരടങ്ങുന്ന കമ്മിറ്റി 15 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയാറാക്കും.