പാലക്കാട്: പലിശ മുടങ്ങിയെന്നാരോപിച്ച് ബ്ലേഡ് മാഫിയ സംഘം പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ടതായി പൊലിസിൽ പരാതി.
നൂറണി ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിൽ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി സുന്ദർരാജൻ, നന്ദകുമാർ എന്നിവരാണു പാലക്കാട് നോർത്ത് പൊലിസിന്റെ പിടിയിലായത്.
5.50 ലക്ഷം രൂപ വായ്പയെടുത്തതിന്റെ ഒരു മാസത്തെ പലിശ മുടങ്ങിയെന്ന് ആരോപിച്ചാണ് പ്രതികൾ മകളെ ബന്ധുവീട്ടിൽ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയെന്നാണു വീട്ടമ്മയുടെ പരാതി.
അന്യായമായി തടവിലാക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കൊപ്പം ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് പ്രതികൾക്കെതിരേ കേസെടുത്തത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വട്ടിപ്പലിശയ്ക്കു പണം നൽകുന്നതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ് ലഭിച്ചതായി പൊലിസ് അറിയിച്ചു.
