കൊല്ലം: സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു.
ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം.
ഫ്രിഡ്ജിൽ വച്ച ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ബുധനാഴ്ച രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകുന്നേരം ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.