അമ്പലപ്പുഴ: പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡമടിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് വാവക്കാട് പൊഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ജഡമടിഞ്ഞത്. ശക്തമായ തിരയിൽ കടലിൽനിന്നു പൊഴിയിലേക്ക് അടിയുകയായിരുന്നു.
വളരെയധികം അഴുകിയ നിലയിലാണ് ജഡം. ഇതിനെത്തുടർന്ന് അതിരൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. വിവരം വനം വകുപ്പ്, തീരദേശ പോലീസ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പുന്നപ്രയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഡോൾഫിന്റെ ജഡമടിയുന്നത്. നേരത്തെ രണ്ടു തവണ പുന്നപ്ര ചള്ളിയിൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപമാണ് ഡോൾഫിനുകളുടെ ജഡമടിഞ്ഞത്.
മരണകാരണമറിയാൻ പിന്നീട് സാമ്പിളുകൾ ശേഖരിച്ചശേഷം ഇവിടെത്തന്നെ മറവ് ചെയ്തിരുന്നു. കപ്പലപകടങ്ങളുടെ തുടർച്ചയായി കണ്ടെയ്നറുകളിലിടിച്ചാണ് ഡോൾഫിനുകളും തിമിംഗലങ്ങളും ചാകുന്നതെന്ന് പറയുന്നു.
പുറക്കാട് പുന്തല, പഴയങ്ങാടി എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തിമിംഗലങ്ങളുടെ ജഡങ്ങൾ അടിഞ്ഞിരുന്നു.