വാടകയായ 1500 രൂപ നല്‍കാനില്ല ! കൂലിപ്പണിക്കാരനെയും കുടുംബത്തെ ഇറക്കിവിട്ട് വീടൊഴുപ്പിക്കാന്‍ ശ്രമിച്ച് അധ്യാപകനായ വീട്ടുടമ; നാട്ടുകാരെത്തിയപ്പോള്‍ പട്ടിയെ അഴിച്ച് വിട്ട് ‘പട്ടി ഷോ’യും

ഈ ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്.

എന്നാല്‍ ഇതിനു വിപരീതമായ കാര്യമാണ് തൊടുപുഴയില്‍ സംഭവിച്ചത്. വീട്ടുവാടകയായ 1500 രൂപ നല്‍കാഞ്ഞതിന് മൂന്നംഗ കുടുബത്തെ ഇറക്കിവിടാനായിരുന്നു അധ്യാപകനായ വീട്ടുടമസ്ഥന്റെ ശ്രമം.

വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു.

കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേര്‍ഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാന്‍ ശ്രമിച്ചത്.

കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നല്‍കി മാത്യുവും കുടുംബവും ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസം.

ലോക്ഡൗണില്‍ പണിയില്ലാത്തതിനാല്‍ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നല്‍കാന്‍ കഴിഞ്ഞില്ല.

വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള്‍ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ നാട്ടുകാര്‍ തോമസിന്റെ വീട് ഉപരോധിച്ചു.

ഇയാളുടെ ചെയ്തിയെ ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് പണിപ്പെട്ടാണ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

തോമസിന്റെ രണ്ട് മക്കള്‍ ഓസ്‌ട്രേലിയയിലാണ്. വീടിന് ചുറ്റും നിരവധി കെട്ടിടങ്ങള്‍ പണിത് തോമസ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.

ഇതില്‍ പലതിനും കെട്ടിട നമ്പറില്ല. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കുമെന്നും തോമസിനെതിരെ നടപടി എടുക്കുമെന്നും നഗരസഭ അറിയിച്ചു.

എന്തായാലും തോമസിന്റെ പ്രവൃത്തി വന്‍ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

Related posts

Leave a Comment