പാറക്കുളത്തിൽ വീണ വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ തൊടുപുഴ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വീണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഉപ്പുതറയ്ക്ക് സമീപം വളകോടായിരുന്നു സംഭവം.
അയർലൻഡിൽ ജോലി ചെയ്തിരുന്ന ചപ്പാത്ത് കരിന്തരുവി ആറാം മൈലിൽ താമസിക്കുന്ന ജെഫിൻ അവധിക്കു നാട്ടിലെത്തിയപ്പോൾ ഉപ്പുതറയിലുള്ള കെപിഎം ഫിഷ് ഫാം സന്ദർശിക്കാനെത്തിയതായിരുന്നു.
പാറക്കുളത്തിൽ കുട്ടവഞ്ചി സവാരി നടത്തുന്പോഴാണ് 1.75 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലെ വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇതോടെയാണ് ഫോണ്‍ വീണ്ടെടുക്കാൻ ഫയർഫോഴ്സിനെ വിളിച്ചത്.
തൊടുപുഴ ഫയർഫോഴ്സിൽനിന്നു സ്കൂബാ ടീമംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എൻ.എസ്. അജയ്കുമാർ, ടി.കെ. വിവേക്, ഹോം ഗാർഡ് കെ.ആർ. പ്രമോദ് എന്നിവർ സ്ഥലത്തെത്തി.
അടിത്തട്ട് കാണാനാകാത്ത ചെളിനിറഞ്ഞ പാറക്കുളത്തിൽ സ്കൂബാ ടീമംഗങ്ങൾ ഒരു മണിക്കൂറോളം സമയം തെരഞ്ഞാണ് ഫോണ്‍ വീണ്ടെടുത്തത്. തുടർന്ന് ഫോണ്‍ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഇതോടെയാണ് അദ്ദേഹത്തിന് ആശ്വാസമായത്.