ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്. ഇറാന്റെ ശത്രുക്കൾ ഗുരുതരമായ കുറ്റകൃത്യമാണു നടത്തിയതെന്നും വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിന് കടുത്ത ശിക്ഷ നൽകുമെന്നും ഖമനയ് മുന്നറിയിപ്പ് നൽകി.
ശത്രുക്കൾ ഇറാനെതിരേ സാഹസിക പ്രകോപനമാണു നടത്തിയത്. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണായകവുമായ തിരിച്ചടി നൽകും. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഖമനയ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും പറഞ്ഞു.
ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു. 1979-ലെ ഇസ് ലാമിക വിപ്ലവത്തിനുശേഷം ഇറാനെതിരെയുണ്ടായ ഏറ്റവും ഗുരുതരമായ പാശ്ചാത്യ സൈനിക നടപടിയായിരുന്നു ഈ ആക്രമണങ്ങൾ.
ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതിൽ തനിക്ക് അനുകൂല നിലപാടാണെന്ന് ആക്രമണത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്ത് കൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ?’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാനിൽ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും നേരത്തേ സൂചിപ്പിച്ചിരുന്നു.
ഇറാനിലെ യുഎസ് ആക്രമണം നിലവിൽ പ്രതിസന്ധിയിലായ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാനും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് ഗൗരവമുള്ള ചർച്ചകളിലേക്ക് മടങ്ങാനും യുഎൻ സുരക്ഷാ സമിതിയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ആക്രമണത്തിനുമുൻപേ യുറേനിയം ഇറാൻ മാറ്റി
യുഎസ് ആക്രമണം നടക്കുന്നതിനു മുൻപ് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽനിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്തതായി റിപ്പോർട്ട്. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെ ഏതാനും ദിവസങ്ങള്ക്കു മുൻപ് ഇവ നീക്കം ചെയ്തതെന്ന് രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പറയുന്നു. 400 കിലോ യുറേനിയം നീക്കം ചെയ്തതായാണ് റിപ്പോർട്ട്. 60% സമ്പുഷ്ടീകരിച്ച യുറേനിയമാണ് നീക്കിയത്. 90% സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധ നിർമാണത്തിന് ഉപയോഗിക്കാൻ കഴിയും.